1986 സെപ്തംബർ അഞ്ച്. സമയം രാവിലെ ആറ് മണി. പതിവ് പോലെ ന്യൂയോർക്കിലേക്ക് പോകാനായി കറാച്ചിയിൽ എത്തിയ പാൻ എഎം ഫ്ളൈറ്റ് 73 ജിന്നാ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും പുറപ്പെടാനുള്ള ഒരുക്കത്തിലായിരുന്നു. ഉടനെ എയർപോർട്ട് ഗാർഡിന്റെ വേഷം ധരിച്ചെത്തിയ നാല് പേർ സീനിയർ ഫ്ളൈറ്റ് അറ്റന്റന്റ് ആയ നീർജ ഭനോട്ടിന്റെ ശ്രദ്ധയിൽപ്പെട്ടു. ഉടനെ ഒരു സന്ദേശവും. നിങ്ങളുടെ വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുന്നു……
സന്ദേശം കേട്ടപ്പോൾ നീർജയ്‌ക്ക് ആദ്യം ഭയമാണ് തോന്നിയത്. എന്നാൽ പിന്നീടങ്ങോട്ട് നടത്തിയ സമയോചിത ഇടപെടലിലൂടെ നീർജ രക്ഷിച്ചതാകട്ടെ കുഞ്ഞുങ്ങളുടേത് ഉൾപ്പെടെ നിരവധി ജീവനുകൾ. ഇതിനിടെ സ്വന്തം ജീവനും ഈ ധീരവനിതയ്‌ക്ക് ത്യജിക്കേണ്ടിവന്നു.
അബുദിനാൽ ഭീകരർ ആയിരുന്നു നീർജയുൾപ്പെടെ 437 പേർ സഞ്ചരിച്ച പാൻ എഎം ഫ്ളൈറ്റ് 73 ഹൈജാക്ക് ചെയ്തത്. അമേരിക്കക്കാരായിരുന്നു അവരുടെ ലക്ഷ്യം. ഭീകരരിൽ നിന്നും സന്ദേശം ലഭിച്ചതിന് പിന്നാലെ വിമാനം റാഞ്ചിയതിന്റെ സൂചന നൽകുന്ന ബട്ടൻ നീർജ അമർത്തിയെങ്കിലും ഇത് പൈലറ്റുമാർക്കും മറ്റ് ജീവനക്കാർക്കും രക്ഷപ്പെടാൻ മാത്രമാണ് സഹായകമായത്. പൈലറ്റുമാർ കയ്യൊഴിഞ്ഞതോടെ വിമാനത്തിലെ യാത്രക്കാരുടെ സുരക്ഷിതത്വം നീർജ സ്വയം ഏറ്റെടുത്തു.
പിന്നീടങ്ങോട്ടുള്ള ഓരോ നിമിഷവും യാത്രികരെ എങ്ങനെ രക്ഷിക്കാമെന്ന ചിന്തയിലായിരുന്നു നീർജ. അങ്ങനെയിരിക്കെ അൽപ്പനേരത്തിന് ശേഷം യാത്രികരുടെ പാസ്പോർട്ടുകൾ ശേഖരിക്കാൻ നീർജയ്‌ക്ക് ഭീകരരിൽ നിന്നും സന്ദേശം ലഭിച്ചു. ഇതിനിടെ അമേരിക്കക്കാരനെന്ന് വ്യക്തമാക്കിയ ഒരാളെ ഭീകരർ വെടിവെച്ച് വീഴ്‌ത്തിയതോടെ ലക്ഷ്യം അമേരിക്കക്കാരാണെന്ന് നീർജയ്‌ക്ക് വ്യക്തമായി. അമേരിക്കക്കാരെ കണ്ടെത്തുന്നതിനാണ് പാസ്പോർട്ട് ശേഖരിക്കാൻ ആവശ്യപ്പെട്ടതെന്ന് മനസ്സിലാക്കിയ നീർജ സഹപ്രവർത്തകരുടേതുൾപ്പെടെ 19 അമേരിക്കൻ പാസ്പോർട്ടുകൾ അതി സമർത്ഥമായി ഒളിപ്പിച്ചു. അപ്പോഴേക്കും മണിക്കൂറുകൾ പിന്നിട്ടിരുന്നു.
യാത്രികരിൽ അമേരിക്കക്കാരില്ലെന്ന് വ്യക്തമായതോടെ അടുത്ത നിർദ്ദേശത്തിനായി ഭീകരർ കാത്തു നിന്നു. 17 മണിക്കൂർ പിന്നിട്ടതിന് ശേഷം ഭീകരർ ആളുകൾക്ക് നേരെ വെടിയുതിർക്കാൻ ആരംഭിച്ചു. ഇത് കണ്ട നീർജ എല്ലാവരെയും എമർജൻസി എക്സിറ്റ് വഴി പുറത്ത് കടത്താൻ ആരംഭിച്ചു. ഇതിനിടെയാണ് തനിക്ക് സമീപം നിൽക്കുന്ന മൂന്ന് കുട്ടികൾക്ക് നേരെ ഭീകരർ പാഞ്ഞടുത്തത് നീർജ കണ്ടത്. ഉടനെ അവരെ മറയ്ച്ചുകൊണ്ട് അവർക്ക് നേരെ പാഞ്ഞെടുത്ത വെടിയുണ്ടകൾ സ്വന്തം ശരീരത്തിലേറ്റുവാങ്ങി വീരചരമം പ്രാപിച്ചു. നീർജയുൾപ്പെടെ 20 പേർക്കാണ് അവിടെയുണ്ടായ അനിഷ്ട സംഭവങ്ങളിൽ ജീവൻ നഷ്ടമായത്. 23ാം ജന്മദിനത്തിന് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കേയായിരുന്നു നീർജയുടെ വിയോഗം.
കൊടും ഭീകരരിൽ നിന്നും നാനൂറോളം പേരുടെ ജീവനുകൾ സുരക്ഷിതമാക്കിയ നീർജ പിന്നീട് ദി ഹീറോയിൻ ഓഫ് ഹൈജാക്ക് അഥവാ റാഞ്ചലിലെ നായിക എന്നാണ് ലോകമെമ്പാടും അറിയപ്പെട്ടത്. നീർജയുടെ സുധീരമായ പ്രവർത്തനങ്ങൾക്ക് ഇന്ത്യ ഏറ്റവും വലിയ പരമോന്നത ബഹുമതിയായ അശോക ചക്ര നൽകി ആദരിച്ചു. 2004 ൽ നീർജയുടെ പേരിൽ സ്റ്റാമ്പും തപാൽവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ധീരമായ ഇടപെടലിലൂടെ അമേരിക്കക്കാരുടെ ജീവൻ രക്ഷിച്ചതിൽ സർക്കാർ ജസ്റ്റിസ് ഫോർ ക്രൈം അവാർഡ് നൽകിയും നീർജയെ ആദരിച്ചിരുന്നു.
Comments