ആഗ്ര: വ്യാജ പീഡന പരാതി നൽകി പണം തട്ടിയ കേസിൽ യുവതിയും അഭിഭാഷകരും അറസ്റ്റിൽ. ജൂൺ 26ന് രജിസ്റ്റർ ചെയ്ത കേസിൽ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. പരാതിക്കാരിയും വാദിഭാഗം അഭിഭാഷകനും പ്രതിഭാഗം അഭിഭാഷകനുമാണ് അറസ്റ്റിലായത്. വിശദമായ അന്വേഷണത്തിനൊടുവിൽ പീഡന കേസ് സാമ്പത്തിക തട്ടിപ്പ് കേസായി മാറുകയായിരുന്നുവെന്ന് ആഗ്ര പോലീസ് അറിയിച്ചു.
യുവതിയും അഭിഭാഷകരും ചേർന്ന് നടത്തിയ നാടകമാണ് പോലീസിന്റെ കൃത്യമായ അന്വേഷണത്തിനൊടുവിൽ പൊളിഞ്ഞത്. പീഡനക്കേസിൽ കുറ്റാരോപിതനായ വ്യക്തിയിൽ നിന്നും തട്ടിയെടുത്ത 3.75 ലക്ഷം രൂപയും പ്രതികളിൽ നിന്നും കണ്ടെടുത്തു.
കേസിൽ മൂന്ന് അഭിഭാഷകർ കൂടി ഇനിയും പിടിയിലാകാനുണ്ട്. ഇതിൽ ഒരാൾ വനിതയാണ്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. കേസിലെ ഗൂഢാലോചനയെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.















