തിരുവന്തപുരം: ഇന്ത്യൻ ഭരണഘടനയെ ആരാധിക്കുന്ന ക്ഷേത്രം നിർമ്മിച്ച് അധ്യാപകൻ. സാമൂഹിക ശാസ്ത്ര അധ്യാപകനായി വിരമിച്ച തിരുവനന്തപുരം സ്വദേശി ശിവദാസൻ പിള്ളയാണ് ഇതിന് പിന്നിൽ.പിള്ളയുടെ കുടപ്പനക്കുന്നിലെ വീടിനോട് ചേർന്നാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഒരു വർഷം മുൻപാണ് ഇത് നിർമിച്ചത്.
മൂന്ന് സെന്റ് സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ക്ഷേത്രത്തിൽ മഹാത്മഗാന്ധി, സ്വാമി വിവേകാനന്ദൻ, ബിആർ അംബേദ്കർ, നോബൽ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായി എന്നിവരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഭരണഘടനയുടെ ആമുഖം ക്ഷേത്രത്തിൽ കൊത്തിവെച്ചിട്ടുണ്ട്.
ക്ഷേത്രത്തിൽ സ്ഥിരമായി എത്തുന്ന ഭക്തർ വിദ്യാർത്ഥികളാണ്. ദർശനം നടത്തുന്നവർക്ക് പ്രസാദ വിതരണവും അദ്ദേഹം നൽകുന്നുണ്ട്.ഭരണഘടന ദൈവവും ഈ വീടിന്റെ ഐശ്വര്യവുമാണ് എന്ന് എഴുതിയ ലേബൽ ഭക്തർക്ക് കൈമാറും.
തന്റെ ആരാധനമൂർത്തി ഭരണഘടനയാണെന്നും ആരാധിക്കുമെന്നും ശിവദാസൻ പിള്ള പറയുന്നു. രാജ്യത്തിന്റെ അടിസ്ഥാനശിലയാണ് ഭരണഘടന. സാഹോദര്യത്തിന്റെയും വൈവിധ്യത്തിന്റയും ഉറവിടവുമാണെന്ന് പിള്ള പറയുന്നു. ദിവ്യമായ ഭരണഘടനയോടുള്ള ആരാധനയും അതിന്റെ മൂല്യങ്ങളെ പരിപോഷിപ്പിക്കുന്നതിനുമായാണ് ‘ഭരണഘടന ക്ഷേത്രം’നിർമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് പുതു തലമുറയ്‌ക്ക് അറിവില്ല. കുട്ടികൾക്ക് സ്വാതന്ത്ര്യദിനവും റിപബ്ലിക് ദിനവും അവധിയ്‌ക്ക് വേണ്ടിയുള്ള ദിനം മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഭരണഘടനയെ കുറിച്ച് വ്യക്തമാക്കാനും വരും തലമുറയ്‌ക്ക് പകർന്ന് നൽകാനുമാണ് ലക്ഷ്യം വെയ്‌ക്കുന്നതെന്ന് സാമൂഹിക അധ്യാപകനായ അദ്ദേഹം വ്യക്തമാക്കി. ഭരണഘടന മൂല്യങ്ങൾ പഠിപ്പിച്ച് മികച്ച പൗരൻമാരാക്കി മാറ്റുകയാണ് വേണ്ടതെന്ന് പറഞ്ഞു. ഭരണഘടനയെ ബൈബിളിനോട് ഉപമിക്കുകയും ലോകത്തിലെ മികച്ച ഭരണഘടനകളിൽ ഒന്നാണ് ഇന്ത്യയുടേതെന്നും അദ്ദേഹം പറഞ്ഞു.
Comments