കൊൽക്കത്ത: കാളിദേവിക്കെതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ ആരെയെങ്കിലും വേദനിപ്പിച്ചതിന് താൻ ഒരിക്കലും ആരോടും മാപ്പ് പറയാൻ പോകുന്നില്ലെന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. മാപ്പ് പറയാനാണെങ്കിൽ എല്ലാവരും തന്നോടാണ് മാപ്പ് പറയേണ്ടതെന്നും മഹുവ മൊയ്ത്ര വാദിക്കുന്നു. ഒരു ദേശീയ ചാനലിന് മഹുവ മൊയ്ത്ര നൽകിയ അഭിമുഖത്തിനിടെ നടത്തിയ പരാമർശങ്ങൾ വലിയ വിവാദമായിരുന്നു. കാളി മാംസം കഴിക്കുന്ന മദ്യം സ്വീകരിക്കുന്ന ദേവതയാണെന്നാണ് മഹുവ മൊയ്ത്ര പറഞ്ഞത്. എന്നാൽ വിവാദ പരാമർശത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. മഹുവയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ബിജെപിയും ഉയർത്തി. പ്രതിഷേധം ശക്തമായതോടെ തൃണമൂൽ കോൺഗ്രസും മഹുവയെ തള്ളി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താൻ ആരോടും മാപ്പ് പറയാനില്ലെന്ന നയം മഹുവ തുടർന്നത്.
‘ എന്റെ പ്രസ്താവനയിൽ ഒരിഞ്ച് പോലും പിന്നോട്ടില്ല. കാരണം ഞാൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല. ബിജെപിക്കാർ പുറത്ത് നിന്ന് വന്ന് എന്നെ കാളി പൂജ പഠിപ്പിക്കേണ്ട എന്ന് പറയാനുള്ള സുവർണ്ണ അവസരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. അവരുടെ ഹിന്ദുത്വത്തെക്കുറിച്ചുള്ള ചിന്തകൾ, നമ്മുടെ പൂജാ ചടങ്ങുകൾക്കു മേൽ അടിച്ചേൽപ്പിക്കാനാകില്ല. ഞാൻ കാളിദേവിയുടെ ഭക്തയാണ്. സത്യം വിജയിക്കും. ഞാൻ തെറ്റായിട്ടൊന്നും പറഞ്ഞിട്ടില്ല’.
‘ആരുടെയെങ്കിലും വ്യക്തിപരമായ വികാരത്തെ വ്രണപ്പെടുത്തി എന്ന് പറഞ്ഞ് എന്റെ അഭിപ്രായത്തിൽ നിന്ന് പിന്മാറാൻ ഒരുക്കമല്ല. ക്ഷമ ചോദിക്കണമെന്ന ആവശ്യം പോലും ഉയരേണ്ട ആവശ്യമില്ല. ഞാൻ കാരണം ആർക്കെങ്കിലും വേദന ഉണ്ടായിട്ടുണ്ടെങ്കിൽ, അത് എനിക്ക് തന്നെയാണ് വേദന ഉണ്ടാക്കിയിട്ടുള്ളത്. എന്റെ വികാരങ്ങളാണ് വ്രണപ്പെട്ടത്. എല്ലാവരും എന്നെ ആക്രമിക്കുന്നു. അതുകൊണ്ട് എല്ലാവരും തന്നോടാണ് മാപ്പ് പറയേണ്ടതെന്നും’ മഹുവ പറഞ്ഞു.
Comments