ഗാന്ധിനഗർ ; ദേശീയ ഗെയിംസിന്റെ 36ാം പതിപ്പിന് ഗുജറാത്തിൽ സെപ്തംബർ 27 ന് തുടക്കമാകുമെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അറിയിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഗുജറാത്തിൽ ദേശീയ ഗെയിംസ് നടക്കുന്നതെന്നും പട്ടേൽ കൂട്ടിച്ചേർത്തു. ഗെയിംസ് സെപ്തംബർ 27 മുതൽ ഒക്ടോബർ 10 വരെയാണ് നടത്തുക.
ലോകോത്തര നിലവാരത്തിലുള്ള കായിക സൗകര്യങ്ങളാണ് സംസ്ഥാനത്തുള്ളതെന്നും ദേശീയ ഗെയിംസ് ഭംഗിയായി നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫുട്‌ബോൾ, വോളിബോൾ, ടെന്നീസ്, ടേബിൾ ടെന്നീസ്, ജൂഡോ, കബഡി, യോഗ തുടങ്ങി 34 ൽ പരം കായിക ഇനങ്ങൾ ആറ് നഗരങ്ങളിലായി നടത്തും. ഏകദേശം 7,000 ത്തിലധികം കായിക താരങ്ങൾ പങ്കെടുക്കുമെന്നാണ് വിലയിരുത്തൽ.
ഗുജറാത്തിനൊപ്പം ഗോവയും ഈ വർഷത്തെ ദേശീയ ഗെയിംസിന്റെ പ്രധാന വേദിയാണ്. 2010 ൽ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് പ്രഖ്യാപിച്ച ഖേൽ മഹാകുഭ് പദ്ധതി പ്രകാരം സംസ്ഥാനത്തിന്റെ കായിക മേഖലയിൽ വൻ മുന്നേറ്റങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞെന്ന് യുവജന മന്ത്രി ഹർഷ് സംഘാവി വ്യക്തമാക്കി.
ഏഴ് വർഷത്തിന് ശേഷമാണ് ദേശീയ ഗെയിംസ് നടത്തുന്നത്. അവസാനമായി 2015 ൽ കേരളത്തിലാണ് ദേശീയ ഗെയിംസ് നടത്തിയത്.ഗുജറാത്തിന്റെ ആവശ്യം വേഗത്തിൽ അംഗീകരിച്ചതിന് ഇന്ത്യൻ ഒളിംപിക് അസോസിയേഷനു (ഐഒഎ) മുഖ്യമന്ത്രി നന്ദി അറിയിക്കുകയും ചെയ്തു.
Comments