കൊൽക്കത്ത: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസൊ ആബെയുടെ മരണത്തെ രാഷ്‌ട്രീയമായി മുതലെടുത്ത് തൃണമൂൽ കോൺഗ്രസ്. ഷിൻസൊ ആബെയുടെ മരണത്തെ അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് തൃണമൂൽ കോൺഗ്രസ് രംഗത്തുവന്നിരിക്കുന്നത്. സൈനികർക്കുള്ള പെൻഷൻ മുടങ്ങിയതാണ് കൊലയ്‌ക്ക് പിന്നിലെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ വാദം.
തൃണമൂൽ കോൺഗ്രസിന്റെ മുഖപത്രമായ ജാഗോ ബംഗ്ലയിലാണ് ഇതുമായി ബന്ധപ്പെട്ട പരാമർശമുള്ളത്. ഷിൻസൊ ആബെയെ ആക്രമിച്ചത് മുൻ സൈനിക ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിന് പെൻഷൻ ലഭിച്ചിരുന്നില്ല. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നിങ്ങനെയായിരുന്നു പത്രം ആദ്യ പേജിൽ നൽകിയ വാർത്തയിൽ പറഞ്ഞിരുന്നത്.
കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിയ്‌ക്കെതിരായ ഒളിയമ്പാണ് തൃണമൂൽ കോൺഗ്രസിന്റെ ഈ പരാമർശം. അഗ്നിപഥ് പദ്ധതിയിൽ ചേരുന്ന യുവാക്കൾക്ക് ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ലെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ വാദം. ഷിൻസൊ ആബെയുടെ കൊലപാതകത്തിലൂടെ ഇക്കാര്യം സാധൂകരിക്കാനാണ് തൃണമൂൽ കോൺഗ്രസിന്റെ ശ്രമം.
ഇന്നലെയാണ് പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് ഷിൻസൊ ആബെയ്‌ക്ക് വെടിയേറ്റത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കേ അദ്ദേഹം മരിക്കുകയായിരുന്നു.
Comments