കടൽ എന്നും ഒരു കൗതുകം നിറഞ്ഞ കാഴ്ചയാണ് . ആർത്തിരമ്പി വരുന്ന തിരമാലകളും അതിനുള്ളിൽ ഒളിപ്പിച്ച അത്ഭുതങ്ങളും. എന്നാൽ എറണാകുളത്തെ തീരദേശ മേഖലയായ കണ്ണമാലിയിലെ ജനങ്ങൾക്ക് കടൽ ഭയപ്പെടുത്തുന്ന ഒരു ഓർമ്മയാണ്. ഇവിടുത്തുകാർ ഇന്ന് തീരാദുരിതത്തിലാണ് . ശക്തമായ കാലവർഷവും പ്രക്ഷുബ്ദമായ കടലും അവരെ കാർന്ന് തിന്നുകൊണ്ടിരിക്കുന്നു. മഴക്കാലമായാൽ ഈ തീരദേശവാസികൾക്ക് ഊണും ഉറക്കവും ഇല്ല. തങ്ങളുടെ പിഞ്ചോമനകളെ നെഞ്ചോട് ചേർത്താണ് രാത്രികളിൽ അവർ സൂര്യ വെളിച്ചം കാത്തിരിക്കുന്നത്.
ഇവരും മനുഷ്യരാണ്. വോട്ട് മാത്രം ലക്ഷ്യം വെച്ച് ഇവിടേക്ക് എത്തുന്ന അധികാര വർഗ്ഗത്തിന്റെ ഇരകളായവർ. കണ്ണമാലിയിലെ ജനങ്ങൾ സമാധാനമായി ഒന്ന് ഉറങ്ങിയിട്ട് ,ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായി .കാലവർഷം ശക്തി പ്രാപിച്ചതോടെ കടൽ കയറ്റം ഈ മേഖലയിൽ രൂക്ഷമായി . വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് സർവ്വതും ഉപക്ഷിച്ച് ഭൂരിഭാഗം പേരും ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും അഭയം പ്രാപിച്ചിരിക്കുകയാണ് . എങ്കിലും ഈ വെള്ളത്തിന് നടുവിൽ എങ്ങും പോകാൻ കഴിയാതെ വിശപ്പകറ്റാൻ ഒരു നേരത്തെ ഭക്ഷണത്തിനായി കാത്തിരിക്കുന്ന ചിലരുണ്ട്. ഒന്നിനും കഴിയാതെ നിസ്സഹായരായി കടലമ്മയുടെ കനിവ് കാത്തിരിക്കുകയാണിവർ.
മത്സ്യ തൊഴിലാളികളായ തങ്ങൾ എവിടെ പോകും എന്നാണ് അവരുടെ ചോദ്യം .ഒരോ വർഷത്തെ കടൽകയറ്റത്തിലും അധികാരികൾ എത്തും . എല്ലാം നടത്തിത്തരാം എന്ന മട്ടിൽ കാഴ്ചകൾ കണ്ട് അവർ തിരികെ പോകും. ബാക്കിയാകുന്നത് വീണ്ടും ആ പ്രദേശത്തെ ഒരു കൂട്ടം സധാരണക്കാർ മാത്രം.
കേരളം നേരിട്ട പ്രളയം അത്ര വേഗത്തിൽ ആർക്കും മറക്കാൻ സാധിക്കില്ല. നിമിഷങ്ങൾക്കകം വെള്ളം സംസ്ഥാനത്തെ ഭൂരിഭാഗം ഇടങ്ങളെയും വിഴുങ്ങിയപ്പോൾ നാം അറിഞ്ഞതാണ് എത്ര വേദനാജനകമാണ് ആ നിമിഷം എന്ന്. അന്ന് ജനങ്ങൾ ഒന്നാകെ ചേർന്ന് നിന്നു. ഒപ്പം കടലിന്റെ മക്കളും . പ്രളയ ശേഷം സംസ്ഥാനത്തെ ഭരണ വർഗ്ഗം മത്സ്യ തൊഴിലാളികളെ വാനോളം പുകഴ്‌ത്തി. എന്നാൽ അവരുടെ ദുരിതം അറിഞ്ഞിട്ടും ആ ദുരിതത്തിന് ഒരു പരിഹാരം കാണാൻ ആർക്കും സാധിച്ചിട്ടില്ല. ഇന്ന് വെള്ളത്തിന് നടുവിൽ കനിവ് കാത്തിരിക്കുകയാണ് ഒരു പറ്റം ജനങ്ങൾ.
Comments