ലണ്ടൻ: എഡ്ബാസ്റ്റണിൽ ഇംഗ്ലണ്ടിന് മുന്നിൽ 171 റൺസ് വിജയലക്ഷ്യം വെച്ച് ഇന്ത്യ. രവീന്ദ്രജഡേജയുടെ അവസാന ഓവറുകളിലെ മികച്ച ബാറ്റിംഗാണ് ഇന്ത്യയ്‌ക്ക് പൊരുതാ വുന്ന സ്‌കോർ സമ്മാനിച്ചത്. 29 പന്തിൽ 46 റൺസുമായി ജഡേജ പുറത്താകാതെ നിന്നു.
നായകൻ രോഹിത് ശർമ്മ 31, ഋഷഭ് പന്ത് 26 എന്നിവരാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ആദ്യ ടി20യിൽ മികച്ച പ്രകടനം നടത്തിയ ദീപക് ഹൂഡയെ വെളിയിലാക്കി എത്തിയ വിരാട് കോഹ്‌ലി വീണ്ടും പരാജയമായി. നേരിട്ട മൂന്നാം പന്തിൽ തന്നെ ഒരു റൺസുമാത്രം എടുത്ത് പുറത്തായി.
ഒരു വിക്കറ്റിന് 49 എന്ന നിലയിൽ നിന്ന് 5ന് 89 എന്ന നിലയിലേയ്‌ക്കാണ് ഇന്ത്യൻ മദ്ധ്യനിര വീണത്. രവീന്ദ്ര ജഡേജ ദിനേശ് കാർത്തികിനേയും(12) ഹർഷൽ പട്ടേലിനേയും(13) കൂട്ടുപിടിച്ച് അവസാന ഓവറുകളിൽ റൺസ് കയറ്റിയതിനാലാണ് 150ന് മുകളിലേയ്‌ക്ക് റൺസ് എത്താൻ സഹായകമായത്.
ഇംഗ്ലണ്ടിനായി ക്രിസ് ജോർദ്ദാനാണ് ഇന്ത്യൻ മദ്ധ്യനിരയെ തകർത്തത്. നാലു വിക്കറ്റാണ് ജോർദ്ദാൻ വീഴ്‌ത്തിയത്. റിച്ചാർഡ് ഗ്ലീസൺ മൂന്ന് വിക്കറ്റുകളും വീഴ്‌ത്തി.















