ലക്‌നൗ: ലക്‌നൗവിൽ ഉദ്ഘാടനത്തിനൊരുങ്ങി ലുലുമാൾ. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിംഗ് മാളിന്റെ ഉദ്ഘാടനം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഞായറാഴ്ച നിർവഹിക്കും.
2.2 ദശലക്ഷം ചതുശ്രയടി വിസ്തീർണ്ണമുള്ള മാൾ ഇന്ത്യയിലെ തന്നെ വലിയ ബ്രാൻഡുകളുടെ ശേഖരണമായിരിക്കും. പതിനഞ്ചോളം റെസ്റ്റോറന്റുകളും കഫേകളും ഉണ്ടാകും. 1,600 പേർക്ക് ഇരിക്കാൻ ശേഷിയുള്ള 25 ബ്രാൻഡ് ഔട്ട്ലെറ്റുകളുള്ള ഒരു വലിയ ഫുഡ് കോർട്ടും ഉണ്ട്. പ്രത്യേക വിവാഹ ഷോപ്പിംഗിന് അനുയോജ്യമായ ഇടങ്ങളുമുണ്ടാകും. 3,000 ത്തോളം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും. ലുലു ഹൈപ്പർ മാർക്കറ്റിന്റെ തന്നെ ആദ്യത്തെ വലിയ ഇൻഡോർ സെന്റർ ലക്‌നൗവിലായിരിക്കുമെന്ന് റീജിയണൽ ഡയറക്ടർ ജയകുമാർ ഗംഗാധരൻ വ്യക്തമാക്കി. ആർട്ട് ഫുഡ് കോർട്ടും വിനോദത്തിനായുള്ള ഔട്ട്‌ലെറ്റുകളും പ്രധാന ആകർഷണമാകും.
ഒന്നാം യുപി സർക്കാരിന്റെ ആദ്യ നിക്ഷേപക ഉച്ചക്കോടിയുടെ ഭാഗമായിരുന്നു ലുലു മാൾ. 2,000 കോടി രൂപ മുതൽ മുടക്കിൽ യാഥാർത്ഥ്യമാകുന്ന പദ്ധതിപ്രകാരം 15,000 ത്തിലധികം തൊഴിലവസരങ്ങളാണ് ലഭിക്കുക. 5,000 പേർക്ക് നേരിട്ടാകും തൊഴിൽ ലഭിക്കുക.വരാണാസിയിലും പ്രയാഗ്‌രാജിലും ഷോപ്പിംഗ് മാളുകൾ തുടങ്ങാനും പദ്ധതിയുണ്ട്. ഗ്രെയ്റ്റർ നോയിഡയിൽ 500 കോടി രൂപയുടെ ഫുഡ് പ്രോസസിംഗ് ഹബ്ബും തുടങ്ങും.
ഇന്ത്യയിൽ ലുലു ഗ്രൂപ്പിന്റെ അഞ്ചാമത്തെ മാളാണ് ലക്‌നൗവിലേത്. കൊച്ചി, തൃശൂർ, ബംഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങളിൽ ലുലു ഗ്രൂപ്പ് നേരത്തെ മാളുകൾ ആരംഭിച്ചിരുന്നു. അഹമ്മാദാബാദ്, ചെന്നൈ, ഹൈദരാബാദ്, ഡൽഹി എന്നിവടങ്ങളിലും മാളുകൾ ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എംഎ യൂസഫ് അലി വ്യക്തമാക്കി.
Comments