ബീജിങ്: ജനസംഖ്യാ പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ലോകം ഇന്ന് ജനസംഖ്യാ ദിനം ആചരിക്കുമ്പോൾ ജനസംഖ്യാവർദ്ധനവിനായി പുത്തൻ പദ്ധതികൾ പ്രഖ്യാപിച്ച് ചൈന. ജനസംഖ്യാ നിയന്ത്രണമുണ്ടാക്കിയ തിരിച്ചടികളിൽ നിന്ന് കരയകയറാൻ ആകർഷകമായ ആനുകൂല്യങ്ങളും വാഗ്ദാനങ്ങളുമാണ് ചൈന ജനങ്ങൾക്ക് മുമ്പിൽ വെയ്‌ക്കുന്നത്.
ഒരു സ്ത്രീ ഒന്നിൽ കൂടുതൽ അല്ലെങ്കിൽ മൂന്ന് കുട്ടികളെയെങ്കിലും പ്രസവിക്കണമെന്നാണ് ഇപ്പോൾ ചൈനീസ് ഭരണകൂടം ജനങ്ങളോട് ആവശ്യപ്പെടുന്നത്.നികുതിയിളവുകൾ, ഭവന വായ്പാ സഹായങ്ങൾ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ, എന്നിവക്കു പുറമെ സാമ്പത്തിക ആനുകൂല്യങ്ങളും നൽകാനാണ് ചൈനയുടെ തീരുമാനം. ജനസംഖ്യ വർദ്ധിപ്പിച്ച് തൊഴിൽശേഷി മെച്ചപ്പെടുത്തുന്നതിനുമായി രാജ്യത്തെ വനിതകളെ കൂടുതൽ കുഞ്ഞുങ്ങളെ പ്രസവിക്കാൻ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
ചൈനയിൽ സ്ത്രീകൾ പുരുഷന്മാരെ അപേക്ഷിച്ച് കൂടുതൽ വിദ്യാഭ്യാസം ഉള്ളവരും സാമ്പത്തികമായി മെച്ചപ്പെട്ട് നിൽക്കുന്നവരുമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതുകൊണ്ട് തന്നെ പല സ്ത്രീകളും വിവാഹവും കുടുംബവും കുട്ടികളും ഒരു ബാധ്യതയായിട്ടാണ് കണക്കാക്കുന്നത്. ഇത് കൊണ്ട് തന്നെ സ്ത്രീകളെ കേന്ദ്രീകരിച്ചാണ് പദ്ധതി മുന്നോട്ട് കൊണ്ട് പോകുന്നത്.
വിവാഹിതരായ ദമ്പതികൾക്ക് മാത്രമാണ് പുതിയ പദ്ധതി പ്രകാരം കുഞ്ഞുണ്ടാവുന്നതിന് സർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂ.
1980 മുതൽ ജനസംഖ്യാനിയന്ത്രണത്തിനായി അവതരിപ്പിച്ച ‘ഒരുകുട്ടി’ മതിയെന്ന നയത്തോടെ രാജ്യത്ത് ജനനനിരക്കിൽ വലിയ ഇടിവുവരികയും വയോജനങ്ങളുടെ നിരക്ക് കൂടുകയും ചെയ്തിരുന്നു. തുടർന്ന് 2016-ലാണ് ചൈന രണ്ടുകുട്ടികളാകാമെന്ന തീരുമാനത്തിലേക്ക് മാറിയത്.
Comments