ചെന്നെ : മുൻ മുഖ്യമന്ത്രി ഒ പനീർശെൽവത്തെ അണ്ണാ ഡിഎംകെ പുറത്താക്കി. ജനറൽ സെക്രട്ടറിയായി എടപ്പാടി പളനിസാമിയെ തിരഞ്ഞെടുത്തതിന് പിന്നാലെയാണ് ഇദ്ദേഹത്തെ പുറത്താക്കിയത്. പ്രത്യേക പ്രമേയത്തിലൂടെയായിരുന്നു നടപടി. അതേസമയം പനീർശെൽവത്തെ പിന്തുണയ്‌ക്കുന്നവരെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ചാണ് പുറത്താക്കൽ,
2500 പേർ വരുന്ന ജനറൽ കൗൺസിൽ പാർട്ടിയിൽ തുടർന്നുവന്ന ഇരട്ട നേതൃത്വം തള്ളി ഇപിഎസ്സിനെ നേതാവായി തിരഞ്ഞെടുക്കുകയായിരുന്നു. ഇതുവരെ പാർട്ടി കോർഡിനേറ്ററായി പനീർശെൽവവും ജോയന്റ് കോർഡിനേറ്ററായി പളനിസ്വാമിയും ആയിരുന്നു നിലനിന്നിരുന്നത്.
പളനിസ്വാമി പക്ഷം വിളിച്ച യോഗം സ്റ്റേ ചെയ്യണമെന്ന പനീർശെൽവത്തിന്റെ ഹർജി കോടതി അംഗീകരിച്ചിരുന്നില്ല. നാല് മാസത്തിനുള്ളിൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്തി പാർട്ടി ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കാനും തീരുമാനിച്ചു. യോഗം തുടങ്ങിയതുതന്നെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള കയ്യാങ്കളിയോടെയായിരുന്നു. ചേരിതിരിഞ്ഞ് നടന്ന ഏറ്റുമുട്ടലിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.
പനീർശെൽവത്തിന്റെ അടുത്ത നീക്കം നിർണായകമായിരിക്കും. നിലവിലെ സാഹചര്യത്തിൽ അദ്ദേഹം വീണ്ടും കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.















