കൊളംബോ: സാമ്പത്തിക പ്രതിസന്ധിയും തുടർന്നുണ്ടായ ജനരോഷവും മൂലം രാജിവെച്ച ലങ്കൻ പ്രസിഡന്റ് ഗോതബായ രജപക്‌സയുടെ പകരക്കാരനെ ഈ മാസം 20 ന് തിരഞ്ഞെടുക്കും. പുതിയ സർക്കാർ രൂപീകരണം ചർച്ച ചെയ്യാൻ ചേർന്ന സർവ്വകക്ഷിയോഗത്തിലാണ് തീരുമാനം. സുതാര്യമായ ഭരണമാറ്റം ഉറപ്പിക്കണമെന്നും ഇതിനായി ചർച്ചകൾ നടത്തണമെന്നും ഐക്യരാഷ്‌ട്ര സഭ ആഹ്വാനം ചെയ്തു.
ശ്രീലങ്ക നേരിടുന്ന പ്രതിസന്ധി മറികടക്കാൻ സുതാര്യമായ ഭരണമാറ്റം അനിവാര്യമാണെന്ന് യുഎൻ ചൂണ്ടിക്കാട്ടി. നിയമാനുസൃതമായ സർക്കാർ നിലവിൽ വരുന്നതോടെ രാജ്യം നേരിടുന്ന പ്രതിസന്ധിയിൽ പിന്തുണ തേടി അന്താരാഷ്‌ട്ര ഏജൻസികളുമായി അവർക്ക് ചർച്ച നടത്താനാകുമെന്നും യുഎൻ വിലയിരുത്തി.
ജൂലൈ 20 ന് പാർലമെന്റിൽ വോട്ടെടുപ്പിലൂടെ പുതിയ പ്രസിഡന്റിനെ കണ്ടെത്താനാണ് നീക്കം. ഭരണഘടന അനുസരിച്ചായിരിക്കും ഇതിനുളള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയെന്ന് സ്പീക്കർ മഹീന്ദ യപ്പ അബേവർദ്ധനെ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി വെളളിയാഴ്ച പാർലമെന്റ് വിളിച്ച് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന കാര്യം ഔദ്യോഗികമായി അറിയിക്കും. ജൂലൈ 19 നാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുളള തീയതി. തുടർന്ന് 20 ന് വോട്ടെടുപ്പും നടക്കും.
മാസങ്ങളായി തുടരുന്ന സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ ജനങ്ങൾ രോഷാകുലരായി ഔദ്യോഗിക വസതി കൈയ്യേറിയതിനെ തുടർന്നാണ് ഗോതബായ രജപക്‌സ അപ്രത്യക്ഷനായത്. പ്രധാനമന്ത്രി റനിൽ വിക്രമസിംഗയുടെ സ്വകാര്യ വസതി പ്രതിഷേധക്കാർ തീയിട്ട് നശിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇരുവരും രാജിവെയ്‌ക്കുകയായിരുന്നു. ഇവർ എവിടെയാണെന്ന് ഇനിയും വ്യക്തത വന്നിട്ടില്ല. ഗോതബായ രാജ്യം വിട്ടതായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം ശ്രീലങ്കയിൽ തന്നെ ഉണ്ടെന്ന് സ്പീക്കർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
അതിനിടെ ഇടക്കാല പ്രസിഡന്റായി സജിത് പ്രേമദാസയെ പ്രധാന പ്രതിപക്ഷ പാർട്ടിയായ എസ്‌ജെബി നാമനിർദ്ദേശം ചെയ്തു. പാർട്ടി സെക്രട്ടറി രഞ്ജിത് മധുമ ബണ്ഡാര നിർദ്ദേശിച്ച പേര് പാർട്ടി ചെയർമാൻ ഫീൽഡ് മാർഷൽ ശരത് ഫൊൻസേക പിന്താങ്ങുകയായിരുന്നു.
Comments