കൊല്ലം: കൊല്ലത്ത് വലിയഴീക്കൽ പാലത്തിൽ നടപ്പാതയുടെ ഓരങ്ങളിൽ അപകടം വിളിച്ചുവരുത്തുന്ന തരത്തിൽ കൈവരികൾ നിർമ്മിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പുതുതായി നിർമ്മിച്ച പാലത്തിന്റെ കൈവരി അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ടെന്നാണ് വിമർശനം. കൈവരിക്കിടയിലൂടെ ഒരാൾക്ക് പോകാൻ സാധിക്കുമെന്നും കുട്ടികളുമായെത്തുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുകളും ഉയരുന്നുണ്ട്.
ഈ സംഭവം ശ്രദ്ധയിൽപെടുത്തി സമൂഹമാദ്ധ്യമങ്ങളിലൂടെ നിരവധി പേരാണ് മുന്നറിയിപ്പുകൾ നൽകുന്നത്. 7-8 വയസ്സ് വരെയുള്ള കുഞ്ഞുങ്ങൾക്ക് പാലത്തിന്റെ കൈവരികൾക്കിടയിലൂടെ നിഷ്പ്രയാസം തലയിടാൻ കഴിയുമെന്ന് മുന്നറിയിപ്പുകളിൽ പറയുന്നു.
ആരെങ്കിലും അതുവഴി കടക്കാൻ ശ്രമിച്ചാൽ, ഒരു തടസ്സവുമില്ലാതെ കടലിലേക്കാവും വീഴുക. മുതിർന്നവർ ഫോട്ടോയെടുപ്പുമൊക്കെയായി അവിടം സന്തോഷകരമായി ചെലവിടുമ്പോൾ, പലപ്പോഴും കുഞ്ഞുങ്ങളുടെ മേലുള്ള ശ്രദ്ധ നഷ്ടപ്പെടാനും അപകടമുണ്ടാകാനും സാധ്യത ഏറെയാണ്. അടിയന്തിരമായി എന്തെങ്കിലും ചെയ്യണമെന്നും വിഷയം ചൂണ്ടിക്കാട്ടിക്കൊണ്ട് മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഒരു യുവാവ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
പോസ്റ്റിന് പ്രതികരണമായി നിരവധി പേർ എത്തിയിട്ടുണ്ട്. കുട്ടി കളിക്കുന്നതിനിടെ ഓടി തെന്നി വീണെന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത് എന്നുമുള്ള പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. സംഭവം സമൂഹത്തിന്റെ ശ്രദ്ധയിൽ പെടുത്തിക്കൊണ്ട് ട്രോളുകളും എത്തുന്നുണ്ട്.















