ന്യൂഡൽഹി: ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന നാലാമത്തെ രാജ്യമാകാൻ ഒരുങ്ങി ഇന്ത്യ. രാജ്യത്തിന്റെ സ്വപ്ന പദ്ധതിയുടെ പരീക്ഷണഘട്ടമായി ആദ്യം വ്യോം മിത്ര എന്ന വനിതാ റോബോട്ടിനെയാണ് അയയ്‌ക്കുക. ഇസ്രോയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ച വ്യോം മിത്ര . പരീക്ഷണവിക്ഷേപണത്തിന്റെ രണ്ടാം ഘട്ടത്തിലാണ് ബഹിരാകാശത്തേക്ക് യാത്രയാകുക. ആദ്യ ഘട്ടത്തിൽ ശൂന്യപേടകത്തെ അയക്കുമെന്നും കേന്ദ്ര ശാസ്ത്ര മന്ത്രാലയം വ്യക്തമാക്കി. മൂന്നാം ഘട്ടത്തിൽ ബഹിരാകാശയാത്രികരാകും ദൗത്യത്തിന്റെ ഭാഗമായി യാത്ര നടത്തുക.
വ്യോം മിത്ര കാഴ്ചയിൽ പകുതി മനുഷ്യനാണ്. കൈകാലുകൾ ഇല്ലാതെ ഉടൽ മാത്രമാണ് റോബോട്ടിനുള്ളത്. പരിസ്ഥിതി നിയന്ത്രണങ്ങളും ശാരീരിക ക്ഷമത നിലനിർത്തുന്നതിനായി ഉപയോഗിക്കുന്ന ലൈഫ് സപ്പോർട്ട് സിസ്റ്റം തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിയന്ത്രിക്കാനും വ്യോം മിത്രയ്‌ക്കാകും. ബഹിരാകാശയാത്രികരുടെ യാത്ര വേളയിൽ പേടകത്തിന്റെ ക്യാബിനിൽ മാറ്റങ്ങൾ ഉണ്ടായാൽ മുന്നറിയിപ്പ് നൽകാനും കഴിയും. വിക്ഷേപണസമയത്ത് ആവശ്യമായ കൽപനകൾ നൽകാനും കഴിയും.
അടുത്ത വർഷത്തോട് കൂടി കുറഞ്ഞത് രണ്ട് ഇന്ത്യക്കാരെ ബഹിരാകാശത്ത് എത്തിക്കുകയാണ് ലക്ഷ്യം. അമേരിക്കയ്‌ക്കും റഷ്യയ്‌ക്കും ചൈനയ്‌ക്കും ശേഷം മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന രാജ്യമാകും ഇന്ത്യ. 2018 ലെ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി അവതരിപ്പിച്ച ഗഗൻയാൻ പദ്ധതി കൊറോണയുടെ പശ്ചാത്തലത്തിലാണ് നീണ്ട് പോയതെന്നും 2023 ൽ പൂർത്തീകരിക്കാൻ കഴിയും എന്നും മന്ത്രി വ്യക്തമാക്കി.
ഇന്ത്യൻ നിർമിത വിക്ഷേപണ വാഹനത്തിനാകും മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുക എന്നതാണ് ഗഗൻയാൻ ദൗത്യത്തിന്റെ ലക്ഷ്യം.നിരവധി ഗവേഷണ മൊഡ്യൂളുകൾ ഗഗൻയാൻ പദ്ധതിയ്‌ക്കായി തദ്ദേശീയമായി വികസിപ്പിക്കുന്നുണ്ട്. ഇസ്രോ നേതൃത്വം വഹിക്കുന്ന വലിയ ബഹിരാകാശ ദൗത്യമാണിതെന്നും ശാസ്ത്ര സാങ്കേതിക വിദ്യയിൽ ഇന്ത്യ വൻ കുതിപ്പുകൾ സൃഷ്ടിക്കാൻ ഇത് കാരണമാകുമെന്നും മന്ത്രി അറിയിച്ചു. ഭ്രമണപഥത്തിലെ ഇന്ത്യൻ ഉപഗ്രങ്ങളുടെ സംരക്ഷണത്തിൽ ഇസ്രോ വഹിക്കുന്ന പങ്കിനെ പ്രശംസിച്ചു. ഇന്റർ ഏജൻസി സ്‌പെയ്‌സ് ഡെബ്രിസ് കോർഡിനേഷൻ കമ്മിറ്റി (ഐഡിഎസി), ഐഎഎഫ് സ്‌പെയ്‌സ് ഡെബ്രിസ് വർക്കിംഗ് ഗ്രൂപ്പ് തുടങ്ങി അനവധി അന്താരാഷ്‌ട്ര സംഘടനകളിൽ അംഗമാണ് ഇസ്രോ.
Comments