കൊൽക്കത്ത : ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വീട്ടിൽ ഒരു രാത്രി മുഴുവൻ ഒളിച്ച് താമസിച്ച ഹഫീസുൾ മൊല്ലയ്‌ക്ക് ബംഗ്ലാദേശുമായി അടുത്ത ബന്ധം. മുഖ്യമന്ത്രിയുടെ വീടിന്റെ മതിൽ ചാടിക്കടന്ന് സുരക്ഷാ ഉഗ്യോഗസ്ഥരെ മറികടന്നാണ് പ്രതി മമതയുടെ വീടിനുള്ളിൽ പ്രവേശിച്ചത്. തുടർന്ന് ഒരു രാത്രി മുഴുവൻ അവിടെ കഴിഞ്ഞു. ഇത് വൻ സുരക്ഷാ വീഴ്ചയായാണ് കണക്കാക്കുന്നത്. സംഭവത്തിൽ വിശദമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ ബംഗ്ലാദേശ് ബന്ധം തെളിഞ്ഞത്.
നോർത്ത് 24 പർഗനാസ് സ്വദേശിയായ ഇയാൾക്ക് 11 സിം കാർഡുകൾ ഉളളതായി അന്വേഷണ സംഘം കണ്ടെത്തി. ഈ സിമ്മുകൾ ഉപയോഗിച്ച് ബംഗ്ലാദേശിലേക്കും, ഝാർഖണ്ഡിലേക്കും ബീഹാറിലേക്കും ഇയാൾ ഫോൺ വിളിച്ചിട്ടുണ്ട്. അവിടെയുളള ഭീകര സംഘടനകളുമായി പ്രതിക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.
ദുർഗ്ഗാ പൂജ സമയത്ത് ഇയാൾ ബംഗ്ലാദേശിലേക്ക് പോയി എന്ന വിവരങ്ങളും ലഭിച്ചിട്ടുണ്ട്. അതിർത്തി കടന്ന് വഞ്ചിയിലാണ് പ്രതി ബംഗ്ലാദേശിലേക്ക് പോയത് എന്നും അന്വേഷണ സംഘം കണ്ടെത്തി.
ഒരു ഇരുമ്പ് കമ്പിയുമായാണ് പ്രതി മുഖ്യമന്ത്രിയുടെ വസതിയിലെത്തിയത്. ഇതിന് മുൻപും ഇയാൾ ഇവിടെ എത്തിയിട്ടുണ്ടെന്നും മമത ബാനർജിയുടെ വസതിയുടെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി. കേസിൽ പ്രതി റിമാന്റിൽ തുടരുകയാണ്.
Comments