കണ്ണൂർ: പയ്യന്നൂർ ആർഎസ്എസ് കാര്യാലയത്തിന് നേരെയുള്ള ബോംബാക്രമണം കേരളത്തെ കലാപഭൂമിയാക്കാനുള്ള സിപിഎമ്മിന്റെ ഗൂഡാലോചനയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംഭവത്തിൽ സിപിഎം ഉന്നത നേതൃത്വത്തിന്റെ ഇടപെടൽ ഉണ്ടോയെന്ന് അന്വേഷിക്കണം. സംഭവം നടന്ന ദിവസം പയ്യന്നൂരിൽ നടന്ന സിപിഎം പൊതുയോഗത്തിൽ സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവർ നടത്തിയ പ്രകോപനപരമായ പ്രസംഗത്തിനെതിരെ പോലീസ് കേസെടുക്കണമെന്നും സുരേന്ദ്രൻ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
ആർഎസ്എസ് കാര്യാലയത്തിന് നേരെ ആക്രമണം നടത്തിയ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാകണം. പ്രതികളെ രക്ഷിക്കാനാണ് ശ്രമമെങ്കിൽ ജനങ്ങളെ അണിനിരത്തി ബിജെപി പ്രതിരോധം സൃഷ്ടിക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ ഉയർന്ന ഗുരുതരമായ ആരോപണം മറയ്‌ക്കാനാണ് സർക്കാരും സിപിഎമ്മും ശ്രമിക്കുന്നതെന്ന് വ്യക്തമാണ്. കേരളത്തിലെ ക്രമസമാധാനം പൂർണ്ണമായും തകർന്ന് കഴിഞ്ഞു.
നാടിന്റെ സമാധാന അന്തരീക്ഷം തകർത്ത് സ്വർണ്ണക്കടത്തിൽ നിന്നും ശ്രദ്ധതിരിക്കാനാണ് സിപിഎമ്മും സർക്കാരും ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. എകെജി സെന്റർ ആക്രമണത്തിന്റെയും രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിന്റെയും തുടർച്ചയാണ് പയ്യന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിന് നേരെ നടന്ന ബോംബേറെന്നും അദ്ദേഹം പറഞ്ഞു.
Comments