ഡൽഹി: ദേശീയപാതയിലെ കുഴികളുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ. പിഡബ്ല്യുഡി റോഡിലെ കുഴി എണ്ണിയിട്ട് ദേശീയപാതയിലേക്ക് പോയാൽ പോരെയെന്ന് വി. മുരളീധരൻ ചോദിച്ചു.
കഴിഞ്ഞ ദിവസം കേരളത്തിലെ റോഡുകൾ പശ തേച്ചാണോ ഉണ്ടാക്കിയതെന്ന് ഹൈക്കോടതി ചോദിച്ചത് ഇതേ മന്ത്രിയോടാണ്. കൂളിമാട് പാലം തകർന്നതിന് അവിടെ സിമന്റ് കുഴച്ച ആളുകൾക്കെതിരെ നടപടിയെടുത്തിട്ട് രക്ഷപെടുത്തേണ്ടവരെ ഒക്കെ രക്ഷപെടുത്തിയ ഒരു വകുപ്പിന്റെ മന്ത്രിയാണ് ഞങ്ങൾക്ക് ഉപദേശം തരുന്നത്. ഇതിന്റെയൊക്കെ ജാള്യത മാറ്റാൻ വേണ്ടി ദേശീയപാതയുടെയും കേന്ദ്രസർക്കാരിന്റെയും ഒക്കെ മെക്കിട്ട് കയറാമെന്നാണ് മന്ത്രി വിചാരിക്കുന്നത് എങ്കിൽ അതിലൂടെ പിഡബ്ല്യുഡി റോഡുകളുടെ അവസ്ഥ ജനങ്ങൾ മറക്കില്ല.
മന്ത്രി ഇടയ്‌ക്കൊക്കെ പിഡബ്ല്യുഡി റോഡുകൾ വഴി യാത്ര ചെയ്യണം. അങ്ങനെ ചെയ്താൽ തിരുവനന്തപുരത്തും കൊച്ചിയിലുമുളള പിഡബ്ല്യുഡി റോഡുകളുടെ സ്ഥിതി എന്താണെന്ന് അറിയാം. സാധാരണക്കാർ ഏത് സാഹചര്യത്തിലൂടെയാണ് പിഡബ്ല്യുഡി റോഡുകളിലൂടെ സഞ്ചരിക്കുന്നതെന്ന് മന്ത്രിക്ക് അപ്പോൾ മനസിലാകും. ദേശീയപാതയിൽ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിൽ അത് ഞങ്ങൾ പരിഹരിക്കും. അതിന് സ്വന്തം കഴിവുകേട് മറച്ചുവെയ്‌ക്കാൻ കേന്ദ്രസർക്കാരിനെ പഴിചാരി രക്ഷപെടാമെന്ന് വിചാരിക്കരുതെന്നും വി. മുരളീധരൻ പറഞ്ഞു.
രാവിലെ നിയമസഭയിലാണ് ദേശീയപാതയിലെ കുഴികളുമായി ബന്ധപ്പെട്ട് മുഹമ്മദ് റിയാസ് കേന്ദ്രമന്ത്രിമാരെ പഴിചാരി സംസാരിച്ചത്. കേരളത്തിൽ ജനിച്ചുവളർന്ന് മറ്റൊരു സംസ്ഥാനത്ത് നിന്ന് രാജ്യസഭാംഗമായ ഒരു കേന്ദ്രമന്ത്രിയുണ്ട്. അദ്ദേഹം നടത്തുന്ന വാർത്താസമ്മേളനങ്ങളെക്കാൾ കുഴി ദേശീയപാതയിൽ ഉണ്ട്. വിഷയം ശ്രദ്ധയിൽപെടുത്തിയിട്ടും അദ്ദേഹം പരിഹരിക്കാൻ ഇടപെട്ടിട്ടില്ലെന്ന് ആയിരുന്നു റിയാസിന്റെ വാക്കുകൾ.
കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന്റെ തിരുവനന്തപുരം സന്ദർശനത്തെയും റിയാസ് വിമർശിച്ചിരുന്നു. ഇപ്പോ ഒരുപാട് കേന്ദ്രമന്ത്രിമാർ നമ്മുടെ സംസ്ഥാനത്ത് എത്തുന്നുണ്ട്. നല്ല കാര്യമാണ്. ഉദ്ഘാടനം ഉറപ്പായ പദ്ധതികൾ സന്ദർശിച്ച് ഫോട്ടോ എടുത്ത് മടങ്ങുകയാണ്. അത്തരം കേന്ദ്രമന്ത്രിമാരും ദേശീയപാതാ അതോറിറ്റിക്ക് കീഴിലുളള റോഡുകളുടെ കുഴി എണ്ണാനും കുഴി അടയ്‌ക്കാനും ഒന്ന് ശ്രദ്ധിക്കുന്നത് കൂടി നന്നാകുമെന്നും റിയാസ് പറഞ്ഞിരുന്നു.
Comments