ന്യൂഡൽഹി: ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേ ജൂലൈ 16ന് പ്രധാനമന്ത്രി രാജ്യത്തിനായി സമർപ്പിക്കും. വരുന്ന ശനിയാഴ്ച ഉത്തർപ്രദേശ് സന്ദർശിക്കുന്ന വേളയിലാണ് ജലൗൺ ജില്ലയിലെ കൈതേരി ഗ്രാമത്തിൽ നിർമാണം പൂർത്തിയായ എക്‌സ്പ്രസ് വേ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യുക. രാവിലെ 11.30ഓടെയാണ് ചടങ്ങുകൾ ആരംഭിക്കുക.
രാജ്യത്തുടനീളം റോഡ് ഗതാഗതത്തെ മെച്ചപ്പെട്ട രീതിയിൽ ബന്ധിപ്പിക്കുന്നതിനും കണക്ടിവിറ്റി വർദ്ധിപ്പിക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. റോഡ് ഗതഗതത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ പരമാവധി മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
2020 ഫെബ്രുവരി 29നായിരുന്നു ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേയുടെ നിർമ്മാണത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടത്. 28 മാസത്തിനുള്ളിൽ എക്‌സ്പ്രസ് വേയുടെ പണി പൂർത്തിയായി.
ഉത്തർപ്രദേശ് എക്സ്പ്രസ്വേ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് അതോറിറ്റിയുടെ കീഴിൽ ഏകദേശം 14,850 കോടി രൂപ ചെലവിലാണ് 296 കിലോമീറ്റർ ദൈർഘ്യമുള്ള നാലുവരി എക്‌സ്പ്രസ് വേ നിർമ്മിച്ചത്. ഇത് പിന്നീട് ആറ് വരിപാതയായി വികസിപ്പിക്കാനാകുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.
ചിത്രകൂട് ജില്ലയിലെ ഭരത്കൂപ്പിനടുത്തുള്ള ഗോണ്ട ഗ്രാമത്തിലെ എൻഎച്ച്-35 പാത മുതലാണ് ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേ ആരംഭിക്കുന്നത്. ഇത് ഇറ്റാവ ജില്ലയിൽ കുദ്രെയ്ൽ ഗ്രാമത്തിന് സമീപമുള്ള ആഗ്ര-ലക്നൗ എക്‌സ്പ്രസ് വേയുമായി ലയിക്കുന്നത് വരെ വ്യാപിച്ച് കിടക്കുന്നു. യുപിയിലെ് ഏഴ് ജില്ലകളിലൂടെയാണ് എക്‌സ്പ്രസ് വേ കടന്നുപോകുന്നത്. ചിത്രകൂട്, ബന്ദ, മഹോബ, ഹമീർപൂർ, ജലൗൺ, ഔറയ്യ, ഇറ്റാവ എന്നിവയാണ് ഏഴ് ജില്ലകൾ.
Comments