ന്യൂഡൽഹി : മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയെ പിന്തുണയ്‌ക്കുന്നവരെ ആക്രമിക്കാൻ രാജസ്ഥാനിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചതായി റിപ്പോർട്ട്. പാകിസ്താൻ സംഘടനയായ ദവാത്ത് ഇ ഇസ്ലാമിയും മറ്റ് ഭീകര സംഘടനകളും ചേർന്ന് 40 അംഗ സംഘത്തെയാണ് ഇതിനായി നിയോഗിച്ചത്. ഉദയ്പൂരിൽ കനയ്യ ലാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി നടത്തിയ അന്വേഷണത്തിലാണ് നിർണായക കണ്ടെത്തലുകൾ.
താലിബാൻ മോഡലിൽ കൊലപ്പെടുത്തേണ്ടവരുടെ പട്ടികയും ഇവർ തയ്യാറാക്കിയിരുന്നു. നൂപുർ ശർമ്മയെ എന്തെങ്കിലും രീതിയിൽ പിന്തുണയ്‌ക്കുന്നവരെ വകവരുത്തണമെന്നാണ് ഇവർക്ക് നിർദ്ദേശം നൽകിയിരുന്നത്. ദവാത്ത് ഇ ഇസ്ലാമിയുമായി ഇവർക്ക് ഏറെ നാളത്തെ ബന്ധമുണ്ടായിരുന്നു. കേസിലെ മുഖ്യപ്രതികളായ റിയാസ് അട്ടാരിയുടെയും മുഹമ്മദ് ഗൗസിന്റെ കോൾ റെക്കോർഡുകളിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്. പരിശോധനയിൽ പാകിസ്താനിൽ നിന്നുള്ള പത്ത് പേരുടെ ഇരുപത് ഫോൺ നമ്പറുകളും കണ്ടെത്തി.
ഹിന്ദു യുവാവിന്റെ തലവെട്ടുന്ന വീഡിയോ പ്രചരിപ്പിച്ച് സമൂഹത്തിൽ ഭീതി പടർത്താനും പാകിസ്താൻ ഭീകര സംഘടനകൾ ആളുകളെ നിയോഗിച്ചിരുന്നു. അജ്മീറിലെ പുസ്തകക്കടകളിൽ മുസ്ലീം വിശ്വാസികൾക്ക് വായിക്കാനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി തീവ്ര മതഗ്രന്ഥങ്ങൾ വിൽപ്പനയ്‌ക്ക് വെച്ചിരുന്നു. ഇത്തരം ഗ്രന്ഥങ്ങൾ വിൽക്കാൻ 250 രൂപയാണ് പ്രതിദിനം കടക്കാർക്ക് നൽകിയിരുന്നത്. കൊലക്കേസിലെ മുഖ്യപ്രതികളായ അട്ടാരിയും ഗൗസും ഈ പുസ്തകങ്ങൾ വാങ്ങിയിരുന്നതായും തെളിഞ്ഞിട്ടുണ്ട്.
Comments