ന്യൂഡൽഹി: വർദ്ധിച്ച് വരുന്ന ആഗോള പ്രശ്‌നങ്ങളിൽ ഡച്ച് പ്രധാനമന്ത്രി മാർക്ക് റൂട്ടുമായി ചർച്ച സംഘടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു നേതാക്കളും ടെലിഫോൺ വഴി ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധത്തെ കുറിച്ചും ഇന്തോ പസഫിക് മേഖലയിലെ സഹകരണത്തെ കുറിച്ചും ചർച്ച നടത്തിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഇന്ത്യയും നെതർലൻഡും തമ്മിൽ നിലനിൽക്കുന്ന കാർഷിക മേഖലയിലെ സഹകരണം, സാങ്കേതിക വിദ്യയിലെ ഉഭയകക്ഷി ചർച്ചകൾ എന്നിവയും ചർച്ച വിഷയങ്ങളായിരുന്നു.
നെതർലൻഡ്‌സുമായി ആരോഗ്യപരമായ ബന്ധം നിലനിർത്തുന്നതിൽ പ്രധാനമന്ത്രിയ്‌ക്ക് റൂട്ട് നന്ദി അറിയിച്ചു.ഭക്ഷ്യസുരക്ഷയിൽ യുക്രെയ്‌ന്റെ സ്വാധീനത്തെ കുറിച്ച് പ്രത്യേകമായി സംസാരിച്ചതായി റൂട്ട് ട്വിറ്ററിൽ വ്യക്തമാക്കി. സഹകരണമാണ് അത്യാവശ്യമെന്നും കൂട്ടിച്ചേർത്തു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി സ്ഥിരമായി ചർച്ചകളും സന്ദർശനങ്ങളും നടത്തുന്നതിനാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ ദൃഢമാണ്. ജലസംരക്ഷണവും മലിനീകരണവും കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ ഉഭയകക്ഷി ചർച്ച അവതരിപ്പിച്ചത് 2021 ലെ വെർച്വൽ ഉച്ചകോടിയിലായിരുന്നു. ഇരു രാജ്യങ്ങളുടെയും നയതന്ത്രബന്ധത്തിന്റെ 75 ആം വാർഷികം ആഘോഷിക്കുകയും ചെയ്തിരുന്നു. രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ഏപ്രിൽ മാസത്തിൽ നടത്തിയ പര്യടനത്തിലായിരുന്നു ആഘോഷങ്ങൾ സംഘടിപ്പിച്ചത്.
Comments