മുംബൈ: കരീബിയൻ ദ്വീപിലേയ്‌ക്കുള്ള ടി20 പരമ്പരയ്‌ക്കായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. തുടർച്ചയായി ഫോംമങ്ങി നിൽക്കുന്ന വിരാട് കോഹ്ലിയെ പരിഗണിച്ചില്ല. അതേ സമയം മികച്ച ഫോമിലുള്ള ജസ്പ്രീത് ബുംമ്രയും ഭേദപ്പെട്ട പ്രകടനം നടത്തിയ യുസ്വേന്ദ്ര ചാഹലും വിൻഡീസ് പരമ്പരയ്‌ക്കുള്ള ടീമിൽ ഇടംപിടിച്ചിട്ടില്ല. അതേ സമയം ടീമനെ നയിക്കേണ്ട നായകൻ രോഹിത് ശർമ്മയോടും ഉപനായകൻ കെ.എൽ.രാഹുലിനോടും കായിക ക്ഷമത തെളിയിക്കാൻ ബിസിസിഐ നിർദ്ദേശിച്ചിരിക്കുകയാണ്. ആർ.അശ്വിൻ പരമ്പരയിൽ ഇടം നേടിയിട്ടുണ്ട്.
വിരാട് കോഹ്ലിയ്‌ക്കും ബൂംമ്രയ്‌ക്കും ചാഹലിനും ലോകകപ്പിന് മുമ്പായിട്ടുള്ള വിശ്രമമാണ് അനുവദിച്ചതെന്നാണ് ബിസിസിഐ നൽകുന്ന മറുപടി. ഇംഗ്ലണ്ടിനെതിരെ മത്സരത്തിനിടെ പേശിക്ക് പരിക്കേറ്റതാണ് വിരാടിനെ ഒഴിവാക്കാൻ കാരണമായി പറയുന്നത്. എന്നാൽ ഒരു ടി20യിലും അവസരത്തിനൊത്ത് ടീമിന് കരുത്തേകാൻ സാധിക്കാത്ത വിരാടിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. മികച്ച ഫോമിലുള്ള ദീപക് ഹൂഡയെ തഴഞ്ഞാണ് വിരാടിന് അവസരം നൽകിയെന്നതും ഏറെ വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു.
കുൽദീപ് യാദവ്, ബിഷ്‌ണോയ്, അക്ഷർ പട്ടേൽ, രവീന്ദ്ര ജഡേജ എന്നിവർ സ്പിൻ കരുത്തായി ടീമിലിടം നേടിയപ്പോൾ ഉമ്രാൻ മാലിക്കിനെ പരിഗണിച്ചില്ലെന്നത് ശ്രദ്ധേയമാണ്.
ടീമിൽ രോഹിത് ശർമ്മ, ഇഷാൻ കിഷൻ, കെ.എൽ.രാഹുൽ, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ശ്രേയസ്സ് അയ്യർ, ദിനേശ്കാർത്തിക്, ഋഷഭ് പന്ത്, ഹാർദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, ആർ.അശ്വിൻ, രവി ബിഷ്‌ണോയി, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, ആവേശ് ഖാൻ, ഹർഷൽ പട്ടേൽ, ആർഷദീപ് സിംഗ് എന്നിവരാണ് ടി20 ടീമിലുള്ളത്.















