തിരുവനന്തപുരം: ചാരക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ശാസ്ത്രഞ്ജൻ നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കിയ ചലച്ചിത്രം റോക്കട്രി- ദ് നമ്പി എഫക്റ്റ് കേന്ദ്ര വിദേശകാര്യമന്ത്രി വി. മുരളീധരന് മുൻപാകെ പ്രദർശിപ്പിച്ചു. ഭരണകൂടവും പോലീസും ചേർന്ന് കഠിനാധ്വാനിയായ ശാസ്ത്രജ്ഞനെ രാജ്യദ്രോഹിയാക്കിയത് എങ്ങനെ എന്ന് ചിത്രം കൃത്യമായി പറഞ്ഞുവക്കുന്നുവെന്ന് സിനിമ കണ്ടശേഷം അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു.
അധികാരപ്പകയുടെ ഇരയായി രാജ്യദ്രോഹിയായി മുദ്രകുത്തപ്പെട്ട ശാസ്ത്രഞ്ജനാണ് നമ്പി നാരായണൻ. ഇടത് വലത് സർക്കാർ ചേർന്ന് ഇല്ലാക്കേസിന്റെ പേരിൽ അദ്ദേഹത്തെ വേട്ടയാടുകയായിരുന്നു. പത്മഭൂഷൺ നമ്പി നാരായണന് കാലം കാത്തുവെച്ച കാവ്യനീതി തന്നെയാണ് ചിത്രമെന്നും വി. മുരളീധരൻ കുറിച്ചു.
നമ്പി നാരായണന് എതിരായ കോൺഗ്രസ് നേതാക്കളുടെ ഗൂഢാലോചനയെ ഓർമപ്പെടുത്തുന്നതാണ് സിനിമ. ഐഎസ്ആർഒയ്‌ക്ക് നമ്പി നാരായണൻ നൽകിയ സംഭാവനകളെ സ്മരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. കൃത്യമായ ഗൃഹപാഠം ചെയ്ത്, നമ്പി നാരായണന്റെ സമാനതകളില്ലാത്ത ജീവിതം പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ച അണിയറ പ്രവർത്തകരെയും വി. മരളീധരൻ അഭിനന്ദിച്ചു.
നമ്പി നാരായണന് അർഹിക്കുന്ന അംഗീകാരം നൽകി ആദരിച്ച നരേന്ദ്രമോദി സർക്കാരിന്റെ ഭാഗമായതിൽ അഭിമാനിക്കുന്നുവെന്നും വി. മുരളീധരൻ പറഞ്ഞു.
Comments