ലണ്ടൻ:ബോറിസ് ജോൺസന്റെ പകരക്കാരനെ കണ്ടെത്താനുള്ള മത്സരത്തിൽ ഇന്ത്യൻ വംശജനായ മുൻ ധനകാര്യ മന്ത്രി ഋഷി സുനക് വിജയത്തിലേക്ക്. രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതോടെ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി ഋഷി. 101 വോട്ടുകളുടെ ലീഡാണ് അദ്ദേഹത്തിന് ലഭിച്ചത്. 83 വോട്ടുകളുമായി വാണിജ്യ സഹമന്ത്രി പെന്നി മോർടണ്ട് രണ്ടാം സ്ഥാനത്തും 64 വോട്ടുകളുമായി വിദേശകാര്യ സെക്രട്ടറി ലിസ് ട്രൂസ് മൂന്നാം സ്ഥാനത്തുമാണ്. 358 എംപിമാരാണ് 8 സ്ഥാനാർത്ഥികൾക്കായി വോട്ട് രേഖപ്പെടുത്തിയത്.
കമ്മിറ്റി ഓഫ് കൺസെർവേറ്റീവ് ബാക്ക്‌ബെഞ്ച് നിയമവ്യവസ്ഥകളിൽ പരിഷ്‌കാരങ്ങൾ വരുത്തിയിരുന്നു. കുറഞ്ഞത് 20 ടോറി എംപിമാരുടെ പിന്തുണയോട് കൂടി മാത്രമെ നേതൃസ്ഥാനത്തേയ്‌ക്ക് എത്താൻ കഴിയു. 30 വോട്ടുകൾ ലഭിച്ചാൽ മാത്രമാണ് തിരഞ്ഞെടുപ്പിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാൻ കഴിയു എന്നും വ്യവസ്ഥയിൽ പറയുന്നു. അടുത്തിടെ സുനക്കിന്റെ പിൻഗാമിയായി ചുമതലയേറ്റ നാദിം സഹാവിയും മുൻ വിദേശകാര്യ മന്ത്രി ജെറമി ഹണ്ടും 30 വോട്ടുകൾ ലഭിക്കാത്തതിനാൽ പുറത്തായി.ഇന്ത്യൻ വംശജയും അറ്റോർണി ജനറലുമായ സുല്ലാ ബ്രവർമാനും രണ്ടാം ഘട്ടത്തിൽ പുറത്തായി.
തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിൽ രണ്ട് സ്ഥാനാർത്ഥികളിലേക്ക് ചുരുങ്ങുകയും 2,00,000 പാർട്ടി പ്രവർത്തകർ പ്രചരണം നടത്തുകയും ചെയ്യും. ഒരു സ്ഥാനാർത്ഥി ഒരു വോട്ട് സമ്പ്രദായം എന്ന രീതിയിലാകും വിജയിയെ പ്രഖ്യാപിക്കുക. കൂടുതൽ വോട്ട് നേടി വിജയിക്കുന്ന സ്ഥാനാർത്ഥിയെ ടോറി നേതാവായും യുകെയുടെ പുതിയ പ്രധാനമന്ത്രി ആയും പ്രഖ്യാപിക്കും.
നേരത്തെ സമൂഹമാദ്ധ്യമങ്ങൾ വഴി ആരംഭിച്ച റെഡി4ഋഷി ക്യാമ്പെയ്നുകളിൽ പെന്നി മോർഡന്റിനെ പിന്തള്ളിയിരുന്നു. കളികളത്തിൽ വിജയിച്ചാൽ യുകെ പ്രധാനമന്ത്രി പദം അലങ്കരിക്കുന്ന ആദ്യ ഏഷ്യക്കാരനാകും ഋഷി. കാത്തിരിപ്പിനു വിരാമമായി സെപ്തംബർ അഞ്ചിനു വിജയിയെ അറിയാൻ കഴിയും. അവസാന ഘട്ടത്തിൽ സ്ഥാനാർത്ഥി പട്ടിക രണ്ട് പേരിലേക്ക് ചുരുങ്ങുകയും വിജയിയെ പ്രഖ്യാപിക്കുകയും ചെയ്യും.
Comments