ബംഗളൂരു: കർണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്ക്ക് നേരെ പണമെറിഞ്ഞ് പ്രതിഷേധം. കേരൂരിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റവർക്ക് സിദ്ധരാമയ്യ പണം നൽകിയിരുന്നു. ഇതാണ് പരിക്കേറ്റയാളുടെ ബന്ധു വലിച്ചെറിഞ്ഞത്. ബാഗൽകോട്ട് ജില്ലയിലാണ് വേറിട്ട പ്രതിഷേധം. സംഘർഷം നടന്ന് ദിവസങ്ങളായിട്ടും പരിക്കേറ്റവരെ സന്ദർശിക്കാൻ വരാത്തതിൽ പ്രതിഷേധിച്ചാണ് ബന്ധുക്കൾ പ്രതിപക്ഷ നേതാവിനെതിരെ തിരിഞ്ഞത്.
സംഘർഷത്തിൽ പരിക്കേറ്റ നാലുപേർക്ക് സിദ്ധരാമയ്യ 50,000 രൂപ വീതം നൽകിയിരുന്നു. കുടുംബാംഗങ്ങൾ നിരസിച്ചെങ്കിലും പ്രതിപക്ഷ നേതാവ് നിർബന്ധിച്ച് പണം നൽകി മടങ്ങി. ഇതിന് പിന്നാലെ ആളുകൾ വ്യാഹനവ്യൂഹത്തെ പിന്തുടരുകയും പണം വേണ്ടെന്നും തിരികെ കൊണ്ട് പോകണമെന്നും ആവശ്യപ്പെട്ടു. ഇത് കൂട്ടാക്കാതെ വ്യാഹന വ്യൂഹം മുന്നോട്ട് പോയപ്പോഴാണ് പ്രതിഷേധക്കാർ പണം അദ്ദേഹം സഞ്ചരിച്ച വാഹനത്തിന് നേരെ വലിച്ചെറിഞ്ഞത്.
ഞങ്ങൾക്ക് പണമല്ല,നീതിയാണ് വേണ്ടെത്, സമാധാനം തകർക്കുകയും അക്രമം ഉണ്ടാക്കുകയും ചെയ്യുന്നയാളുകൾ ശിക്ഷിക്കപ്പെടണം. സമൂഹത്തിൽ സമാധാനം നിലനിൽക്കണം എന്ന് പറഞ്ഞുകൊണ്ടാണ് യുവതി പണം വലിച്ചെറിഞ്ഞത്.
ജൂലായ് ആറിന് ബദാമി താലൂക്കിലുള്ള കേരൂരിൽ പെൺകുട്ടികളെ ശല്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്. ഇതേത്തുടർന്ന് സഹോദരങ്ങൾ ഉൾപ്പടെ നാലുപേർക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് 20 പേരെ അറസ്റ്റ് ചെയ്തിരുന്നു.
Comments