കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഒരോ ബൂത്തിലും പ്രവർത്തനം ശക്തമാക്കാനൊരുങ്ങി ബിജെപി കേന്ദ്രനേതൃത്വം. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പാർട്ടിയെ ശക്തിപ്പെടുത്താനുളള വിപുലമായ ഒരുക്കങ്ങളാണ് ബംഗാളിൽ നടക്കുന്നത്. സുവേന്ദു അധികാരി ഉൾപ്പെടെയുളളവരുടെ സാന്നിധ്യം ഇക്കുറി ബംഗാളിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. നിയമസഭാ തിരഞ്ഞെടുപ്പിൽ നടത്തിയ ഉജ്ജ്വല പ്രകടനം ആവർത്തിക്കാൻ കഴിയുെമന്നാണ് ആത്മവിശ്വാസം. ഇത് ഉറപ്പിക്കാൻ കൂടി ലക്ഷ്യമിട്ടാണ് ബൂത്ത് തലത്തിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ഒരുങ്ങുന്നത്.
കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുളളവർ ബംഗാളിൽ വരും മാസങ്ങളിൽ സന്ദർശനം നടത്തും. സ്മൃതി ഇറാനിയും ജ്യോതിരാദിത്യ സിന്ധ്യയുമാണ് 21 മുതൽ 23 വരെ കൊൽക്കത്തയിൽ എത്തുന്നത്. കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രികൂടിയായ ജ്യോതിരാദിത്യ സിന്ധ്യ കൊൽക്കത്തയിലെ ദംദം മേഖലയിലെ ബൂത്ത് ശാക്തീകരണ യോഗത്തിൽ പങ്കെടുക്കും. ബിജെപിയ്‌ക്ക് കരുത്തുള്ള ലോക്‌സഭാ മണ്ഡലമാണ് ദംദം. സമൃതി ഇറാനി ഹൗറയിലും ഉലുബേരിയയിലുമാണ് രണ്ടു ഘട്ടമായി എത്തുന്നത്.
ഇവർക്ക് പിന്നാലെ കൊൽക്കത്തയുടെ വടക്കൻ മേഖലയായ ജാദവ്പൂരീൽ ധർമ്മേന്ദ്ര പ്രധാനാണ് സന്ദർശനം നടത്തുന്നത്. പങ്കജ് ചൗദ്ധരി ആരാംബാഗ്, പ്രതിമാ ഭൗമിക് ഡയമണ്ട് ഹാർബർ, താമലുക് എന്നീ മണ്ഡലങ്ങളിലും ബീരേന്ദ്രകുമാർ മാൾഡ, അസാൻസോൾ മണ്ഡലങ്ങളിലും ആദ്യഘട്ടത്തിലെത്തും. കേന്ദ്ര നേതാക്കളുടെ സന്ദർശനം പശ്ചിമ ബംഗാളിനെ മാത്രം ലക്ഷ്യം വച്ചുകൊണ്ടുള്ളതല്ലെന്നും രാജ്യത്തെ എല്ലാ ബൂത്തുകളും ശാക്തീകരിക്കാൻ ബിജെപി കർമ്മപദ്ധതി തയ്യാറാണെന്നും പശ്ചിമബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു.
Comments