ന്യൂഡൽഹി: എൻഡിഎയുടെ ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥിയായി പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻകറെ തിരഞ്ഞെടുത്തു. ഓഗസ്റ്റ് 6നാണ് ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ്. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയാണ് ധൻകറെ ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.
കർഷക പുത്രൻ എന്നാണ് നദ്ദ ധൻകറെ വിശേഷിപ്പിച്ചത്. സ്വന്തം കടമ കൃത്യമായി നിർവ്വഹിച്ചതിലൂടെ ‘ജനകീയ ഗവർണർ‘ എന്ന വിശേഷണം നേടിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചതായി നദ്ദ അഭിപ്രായപ്പെട്ടു.
2019ലാണ് ജഗദീപ് ധൻകർ പശ്ചിമ ബംഗാൾ ഗവർണറായി നിയമിതനാകുന്നത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഏകാധിപത്യ സമാനമായ ഭരണത്തിൽ അരങ്ങേറിയ അതിക്രമങ്ങൾക്കും പ്രീണന നയങ്ങൾക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ഗവർണറാണ് ധൻകർ. പലപ്പോഴും ഗവർണർ എന്ന പദവിയുടെ അധികാര പരിധി ഉപയോഗിച്ച് മമതയെ കർശനമായി നിയന്ത്രിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.
പശ്ചിമ ബംഗാളിൽ നടന്ന ഏകപക്ഷീയമായ രാഷ്‌ട്രീയ കൊലപാതകങ്ങളിലും തിരഞ്ഞെടുപ്പ് അതിക്രമങ്ങളിലും അദ്ദേഹം ശക്തമായി ഇടപെട്ടു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളിൽ നടന്ന അതിക്രമങ്ങളിൽ അദ്ദേഹം ഭരണഘടനാപരമായ ഇടപെടലുകൾ നടത്തി. സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ ചോദ്യം ചെയ്ത അദ്ദേഹം, രാഷ്‌ട്രപതി ഭരണത്തിന്റെ സാദ്ധ്യതകൾ ഓർമ്മിപ്പിച്ചു. ഇത് മമതയെ ചൊടിപ്പിക്കുകയും ഗവർണർ പദവിയിൽ നിന്നും ധൻകറെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മമത കേന്ദ്ര സർക്കാരിനെ സമീപിക്കുകയും ചെയ്തു.
പശ്ചിമ ബംഗാളിന്റെ ഇരുപത്തി എട്ടാമത് ഗവർണറായി ചുമതലയേറ്റെടുത്ത ജഗദീപ് ധൻകർ, കേസരി നാഥ് ത്രിപാഠിയുടെ പിൻഗാമിയായി ആണ് പദവിയിൽ എത്തിയത്. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1989ൽ ജനതാ ദൾ പ്രതിനിധിയായി രാജസ്ഥാനിലെ ജുൻജുനു മണ്ഡലത്തിൽ നിന്നും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2003ൽ അദ്ദേഹം ബിജെപിയിൽ ചേർന്നു.
നേരത്തേ, രാജസ്ഥാൻ ഹൈക്കോടതി ബാർ അസോസ്സിയേഷൻ പ്രസിഡന്റ് ആയിരുന്നു ജഗദീപ് ധൻകർ. 1987ൽ ആ സ്ഥാനത്ത് എത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം. 1990ൽ പാർലമെന്ററി സമിതിയുടെ ചെയർമാനായും കേന്ദ്ര മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Comments