ഓൾഡ് ട്രഫോർഡ്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ഏകദിനം ഇന്ന് നടക്കും. മൂന്ന് പരമ്പരയുള്ള മത്സരത്തിൽ 1-1 ന് സമനിലയിലാണ് ഇരു ടീമും. ആദ്യ മത്സരത്തിൽ ഇന്ത്യ 10 വിക്കറ്റിന് ജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ 100 റൺസിന്റെ വലിയ പരാജയമാണ് ഇന്ത്യയ്‌ക്ക് നേരിടേണ്ടി വന്നത്. ഇന്ന് നടക്കുന്ന മൂന്നാം മത്സരം വിജയിക്കുന്ന ടീമായിരിക്കും പരമ്പര സ്വന്തമാക്കുക. അതിനാൽ തന്നെ വാശിയേറിയ പോരാട്ടമായിരിക്കും ഇംഗ്ലണ്ടിന്റെ മണ്ണിൽ നടക്കാൻ പോകുന്നത്.
ടി20 പരമ്പര 2-1 ന് ഇന്ത്യയാണ് സ്വന്തമാക്കിയത്. അതുകൊണ്ട് തന്നെ എതു വിധേനയും ഏകദിന പരമ്പര സ്വന്തമാക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. അതേസമയം, ആതിഥേയരെന്ന നിലയിൽ ഇംഗ്ലണ്ടിന്റെയും അഭിമാന പ്രശ്നമാണ് പരമ്പര നേടുക എന്നത്. കഴിഞ്ഞ ആദ്യ മത്സരത്തിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും മിന്നി തിളങ്ങിയ ഇന്ത്യ, രണ്ടാം മത്സരത്തിൽ ബൗളിങ്ങിൽ മിന്നിയെങ്കിൽ ബാറ്റിങ്ങിൽ മങ്ങുകയായിരുന്നു. രോഹിത് ശർമ്മ, വിരാട് കോഹ്‍ലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ഹർദിക് പാണ്ഡ്യ എന്നിവരെല്ലാം നിരാശപ്പെടുത്തുകയാണുണ്ടായത്. ഇന്ന് നടക്കുന്ന മൂന്നാമത്തെ മത്സരം നിർണ്ണായകമായതിനാൽ ചില മാറ്റങ്ങൾ ഇന്ത്യ വരുത്താൻ സാധ്യതയുണ്ട്. മോശം ഫോമിലുള്ള രണ്ട് താരങ്ങളെ പുറത്തിരുത്തി പകരം രണ്ട് പേരെ ടീമിൽ ഉൾക്കൊള്ളിച്ചേക്കും.
പേസ് നിരയിലും മാറ്റങ്ങൾ വരുത്തിയേക്കും. ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ടീമിൽ തുടരുമ്പോൾ മികച്ച പ്രകടനം കാഴ്ച വെയ്‌ക്കാൻ സാധിക്കാത്ത പ്രസിദ്ധ് കൃഷ്ണയെ മാറ്റി ടീമിലേയ്‌ക്ക് മുഹമ്മദ് സിറാജിനെ പരിഗണിക്കാൻ സാധ്യതയുണ്ട്. അതേസമയം മോശം ഫോമിലാണെങ്കിലും ഇന്ന് നടക്കുന്ന മത്സരത്തിൽ വിരാട് കോഹ്‍ലി തുടരാൻ തന്നെയാണ് സാധ്യത. അതേസമയം, ഇംഗ്ലണ്ട് മൂന്ന് താരങ്ങളെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹാരി ബ്രൂക്ക്, ഫിൽ സാൾട്ട്, മാറ്റ് പാർക്കിൻസൺ എന്നിവരെയാണ് ടീമിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഇന്ന് നടക്കുന്നത് പകൽ മത്സരമാണ്. ഇന്ത്യൻ സമയം ഉച്ച തിരിഞ്ഞ് 3.30 ന് മത്സരം ആരംഭിക്കും.
Comments