മുംബൈ: ശിവസേനയിലെ ഉദ്ധവ്-ഷിൻഡെ പക്ഷം കൂടിക്കാഴ്ച നടത്തി അഭിപ്രായങ്ങൾ തുറന്നുപറയണമെന്ന നിർദ്ദേശം വെച്ച നേതാവിനെ ഭീഷണിപ്പെടുത്തി സഞ്ജയ് റാവത്ത്. ശിവസേനാ സംഘടനാ ചുമതലയുള്ള ദീപാലി സയ്യദിന്റെ പ്രസ്താവനയ്ക്കെതിരെയാണ് സഞ്ജയ് റാവത്ത് രോഷപ്രകടനം നടത്തിയത്. പ്രമുഖ മറാഠി നടിയാണ് ദീപാലി.
ട്വിറ്ററിലൂടെയാണ് മുൻ ഭരണപക്ഷവും ഉദ്ധവ് അനുകൂലികളേയും വെട്ടിലാക്കി ദീപാലി അഭിപ്രായപ്രകടനം നടത്തിയത്. യഥാർത്ഥ ശിവസേന ഉദ്ധവ് താക്കറയുടേതാണെങ്കിലും നിലവിലെ ഭരണപക്ഷമായ ഷിൻഡേയുമായി അഭിപ്രായവ്യത്യാസം പറഞ്ഞുതീർക്കണം. മാതോശ്രീയിൽ ഷിൻഡയെ മുഖ്യമന്ത്രി എന്ന നിലയ്ക്ക് ഔദ്യോഗികമായി ക്ഷണിച്ച് ഒന്നോ രണ്ടോ ദിവസത്തെ വിശദമായ ചർച്ച വേണമെന്നും ദീപാലി നിർദ്ദേശിച്ചു.
ദീപാലി ഒരു നടിയാണ്. അവർക്ക് പാർട്ടി ഒരു ചുമതല നൽകിയിട്ടുണ്ട്. അതിനപ്പുറം ഒരു കാര്യത്തിലും ഇടപെടാൻ ആരും അധികാരം നൽകിയിട്ടില്ല. അവർ ശിവസേനയുടെ ഔദ്യോഗിക കാര്യങ്ങൾ വിശദീകരിക്കേണ്ട നേതാവുമല്ലെന്നും സഞ്ജയ് റാവത്ത് തുറന്നടിച്ചു.
ദീപാലിയുടെ ട്വീറ്റ് പാടെ തകർന്നിരിക്കുന്ന ഉദ്ധവ് പക്ഷത്തെ വീണ്ടും രണ്ടു തട്ടിലാക്കിയി രിക്കുകയാണ്. ഏകനാഥ് ഷിൻഡയെ വിശ്വാസത്തിലെടുത്ത് ശിവസേനയുടെ കരുത്ത് ഇരട്ടിയാക്കണമെന്ന ആവശ്യപ്പെടുന്നവരുടെ എണ്ണം കൂടിയിരിക്കുകയാണെന്നും ശിവസേനാ മുൻ നേതാക്കൾ തന്നെ പറയുന്നു. തങ്ങളുടെ പക്ഷത്തുള്ളവരിൽ വലിയ ആശയക്കുഴപ്പമാണ് ദീപാലിയുണ്ടാക്കിയതാണ് സഞ്ജയ് റാവത്തിനെ പ്രകോപിപ്പിച്ചത്.
Comments