ഭോപ്പാൽ: മദ്ധ്യപ്രദേശ് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ഗംഭീര വിജയം നേടി ബിജെപി. ബിജെപിയുടെ വിജയത്തെ ‘ചരിത്രപരം‘ എന്നാണ് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വിശേഷിപ്പിച്ചത്. നഗര- ഗ്രാമീണ മേഖലകളിലെ ജനങ്ങൾ ഒരേ പോലെ ബിജെപിക്ക് വോട്ട് ചെയ്തതായി അദ്ദേഹം പറഞ്ഞു.
മുനിസിപ്പൽ കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പിൽ 11ൽ 7 സീറ്റുകളിലും ബിജെപി വിജയം നേടി. 3 ഇടങ്ങളിൽ കോൺഗ്രസും ഒരിടത്ത് ആം ആദ്മി പാർട്ടിയും വിജയം നേടി. നഗർ പഞ്ചായത്ത്, നഗർ പരിഷത്ത് തിരഞ്ഞെടുപ്പുകളിൽ 80 ശതമാനം സീറ്റുകളിലും ബിജെപി വിജയിച്ചു.
ഗ്വാളിയറിലെ 66 സീറ്റുകളിൽ 36 എണ്ണം ബിജെപി നേടി. 29 ഇടത്ത് കോൺഗ്രസ് വിജയിച്ചു. ജബൽപ്പൂരിലെ 79ൽ 39 ഇടങ്ങളിൽ ബിജെപിയും 30 ഇടങ്ങളിൽ കോൺഗ്രസും വിജയിച്ചു.
ബുർഹാൻപൂർ, ഖാണ്ഡ്വ, സാത്ന, സാഗർ, ഉജ്ജൈൻ, ഭോപ്പാൽ എന്നിവിടങ്ങളിൽ ബിജെപി മേയർ സ്ഥാനാർത്ഥികൾ വിജയിച്ചു. നഗര പാലിക തിരഞ്ഞെടുപ്പിൽ 36 ഇടങ്ങളിൽ ഫലം പ്രഖ്യാപിച്ചപ്പോൾ 27 ഇടങ്ങളിലും ബിജെപിയാണ് വിജയിച്ചത്. കോൺഗ്രസ് വിജയം നാലിടങ്ങളിൽ മാത്രം ഒതുങ്ങിയപ്പോൾ അഞ്ചിടങ്ങളിൽ സ്വതന്ത്രർ വിജയിച്ചു.
സിംഗ്രോളിയിൽ 45ൽ 23 സീറ്റുകളിൽ ബിജെപി വിജയിച്ചു. 13 സീറ്റുകളിലാണ് കോൺഗ്രസ് വിജയിച്ചത്.
അതേസമയം, അധികാരത്തെയും പോലീസിനെയും ദുരുപയോഗം ചെയ്താണ് ബിജെപി വിജയിച്ചതെന്ന് കോൺഗ്രസ് നേതാവ് കമൽനാഥ് ആരോപിച്ചു. കോൺഗ്രസിന്റേത് തദ്ദേശതലം മുതൽ ദേശീയതലം വരെ തോൽക്കുമ്പോൾ പറയുന്ന പതിവ് ന്യായീകരണമാണെന്നും അതിനെ കാര്യമാക്കേണ്ടതില്ലെന്നും ജനവിധി മാനിക്കുകയാണ് ജനാധിപത്യ ബോധമുള്ളവർ ചെയ്യേണ്ടതെന്നും ശിവരാജ് സിംഗ് ചൗഹാൻ മറുപടി നൽകി. ബിജെപിയെ തിരഞ്ഞെടുത്ത വോട്ടർമാർക്കും, വിജയിച്ച സ്ഥാനാർത്ഥികൾക്കും, വിജയത്തിനായി അക്ഷീണം പ്രയത്നിച്ച ബിജെപി പ്രവർത്തകർക്കും അദ്ദേഹം നന്ദി അറിയിച്ചു.
Comments