ലഖ്നൗ: മദ്രസ പഠനത്തിന് കുറഞ്ഞ പ്രായപരിധി നിശ്ചയിക്കുമെന്ന് ഉത്തർ പ്രദേശ് സർക്കാർ. ഇതിനായി സമിതിയെ നിയോഗിക്കുമെന്ന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡാനിഷ് ആസാദ് അൻസാരി അറിയിച്ചു. ഇതിന് മുന്നോടിയായി രക്ഷകർത്താക്കളിൽ നിന്നും അഭിപ്രായങ്ങൾ സ്വരൂപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, യോഗി സർക്കാരിന്റെ തീരുമാനം ന്യൂനപക്ഷ വിരുദ്ധമാണെന്ന ആരോപണവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് മതപഠനം നിഷേധിക്കാനുള്ള യോഗി സർക്കാരിന്റെ അജണ്ടയുടെ ഭാഗമാണ് തീരുമാനമെന്ന് സമാജ് വാദി പാർട്ടി ആരോപിച്ചു.
പുതിയ മദ്രസകൾക്ക് സർക്കാർ ഗ്രാന്റുകൾ നൽകില്ലെന്ന് കഴിഞ്ഞ മെയ് മാസത്തിൽ ഉത്തർ പ്രദേശ് സർക്കാർ വ്യക്തമാക്കിയിരുന്നു. നിലവിൽ സംസ്ഥാനത്തെ 560 മദ്രസകൾക്ക് സർക്കാർ ഗ്രാന്റുകൾ നൽകുന്നുണ്ടെന്നും, അത് തന്നെ വലിയ സംഖ്യയാണെന്നും ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡാനിഷ് ആസാദ് അൻസാരി വ്യക്തമാക്കിയിരുന്നു. മദ്രസകളിൽ ദേശീയ ഗാനം ആലപിക്കുന്നത് നിർബ്ബന്ധമാക്കി നേരത്തേ ഉത്തർ പ്രദേശ് സർക്കാർ ഉത്തരവിറക്കിയിരുന്നു.
Comments