കോഴിക്കോട്: മഴ കലിതുള്ളി തിമിർത്തു പെയ്യുന്ന സമയമാണ് കർക്കിടക മാസം. മലയാളികളുടെ ആചാരാനുഷ്ടാനങ്ങളുമായി അഭേദ്യമായ ബന്ധമുള്ള മാസം പുണ്യമാസമായാണ് കൊണ്ടാടുന്നത്. കർക്കിടകമാസാരംഭത്തിൽ ഉത്തരമലബാറിൽ അനേകം വ്യത്യസ്തമായ ചടങ്ങുകൾ നടക്കാറുണ്ട്. അതിൽ കർക്കിടകത്തിലെ കഷ്ടപ്പാടും ബുദ്ധിമുട്ടും ഒഴിവാക്കാനും വീട്ടിൽ ഐശ്വര്യവും സമ്പദ്‌സമൃദ്ധിയും പുലരുവാനും നടത്തുന്ന ചടങ്ങാണ് കലിയന് കൊടുക്കൽ ചടങ്ങ്. ഗൃഹാതുര സ്മരണകൾ ഉണർത്തി ഇന്നും കോഴിക്കോട് ജില്ലയിലെ ഗ്രാമപ്രദേശങ്ങളിൽ ഈ ചടങ്ങുകൾ നടത്താറുണ്ട്.
കലിയനെ പ്രസാദിപ്പിച്ചാൽ അനിഷ്ടകാരിയായ ചേട്ടാ ഭഗവതി പുറത്ത് പോകുമെന്നാണ് വിശ്വാസം. ഇതിനായി ഏറെ കൗതുകമുണർത്തുന്ന ചടങ്ങാണ് നടത്തുന്നത്.
ഇതിനായി ആദ്യം വീട് അടിച്ചുവൃത്തിയാക്കി, വലയടിച്ച് , വെള്ളം തളിച്ച് , തുടച്ച് ശുദ്ധമാക്കി, പൊട്ടിയ കലം, പഴയ വസ്ത്രം, കുറ്റിച്ചൂല് എന്നിവ പഴമുറത്തിലാക്കി വീടിന് പുറത്ത് ദൂരെ കൊണ്ടുപോയി കളയുന്നു. വീട്ടിലെ അശ്രീകരമായ വസ്തുക്കൾ കളയുന്നതോടെ ഐശ്വര്യദേവതയ്‌ക്ക് വഴിയൊരുങ്ങുന്നുവെന്നാണ് വിശ്വാസം.
തുടർന്ന് വാഴത്തടയും ഈർക്കിലും ഉപയോഗിച്ച് ഒരു കൂടുണ്ടാക്കും. പശുക്കളെ പാർപ്പിക്കാനുള്ള ആലയാണിതെന്നാണ് സങ്കൽപ്പം. പ്ലാവിൻ ചുവട്ടിലാണ് കൂടുണ്ടാക്കുക. അതിന് സമീപമായി ഏണി, ഉണ്ടാക്കിവെക്കും. പഴുത്ത പ്ലാവില കൊണ്ട് വലിയ ചെവികളുള്ള പശുക്കളും പാത്രങ്ങളുമൊരുക്കും.
മുറത്തിൽ നാക്കില വിരിച്ച് അതിൽ കൂടും ഏണിയും പ്ലാവില കൊണ്ടുണ്ടാക്കിയ വസ്തുക്കളും എടുത്ത് വെച്ച് ഇലയിൽ ചോറും കറികളും വിളമ്പിവെയ്‌ക്കും. സന്ധ്യ മയങ്ങിയാൽ വീട്ടിലെ മുതിർന്നയാൾ ചൂട്ടുകത്തിച്ച് മുൻപിൽ നടക്കും. അതിന് പിന്നിലായി കിണ്ടിയിൽ വെള്ളവും ,മുറവുമായി കുടുംബത്തിലെ മറ്റ് അംഗങ്ങളും പിന്നാലെ നടക്കും.
കലിയാ കലിയാ.. കൂ കൂ. ചക്കേം മാങ്ങേം താ താ…. നെല്ലും വിത്തും താ…. താ… ആലേം പൈക്കളേം താതാ… എന്നിങ്ങനെ ആർത്ത് വിളിച്ച് വീട്ടിനു ചുറ്റും നടക്കും. ഒടുവിൽ ഇതെല്ലാം പ്ലാവിന്റെ ചുവട്ടിൽ കൊണ്ടു വെച്ച് പ്ലാവിൽ ചരലു വിരി എറിയും.. പ്ലാവ് അടുത്തവർഷം നിറച്ചും കായ്‌ക്കാനാണിത്. പിന്നാലെ വെളിച്ചേമ്പും കൂവയും പറിച്ച് പുരപ്പുറത്തേക്കെറിയും. വീട്ടിൽ സമ്പദ്‌സമൃദ്ധിയുണ്ടാകാനാണ് ഇങ്ങനെ ചെയ്യുന്നത്. തുടർന്ന് എല്ലാവരും വീട്ടിലേയ്‌ക്ക് മടങ്ങി, സന്ധ്യാവന്ദനം കഴിഞ്ഞ് ചോറും പായസവും കഴിക്കുന്നതോടെ ചടങ്ങ് പൂർത്തിയാകുന്നു.
Comments