റാഞ്ചി: ജീൻസ് ധരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തിയതായി പരാതി. സംഭവത്തിൽ 17-കാരിയായ ഭാര്യ പുഷ്പയെ പോലീസ് കസ്റ്റഡിയിലെടുത്തു. ജാർഖണ്ഡിലെ ജമതാര ജില്ലയിലാണ് സംഭവം. ജൂലൈ 16നായിരുന്നു 18-കാരനായ ഭർത്താവ് ആന്ദോളൻ മരിച്ചത്.
വനവാസി ദമ്പതികളായ ഇരുവരുടെയും വിവാഹം നാല് മാസം മുമ്പായിരുന്നു. പുഷ്പയ്‌ക്ക് ജീൻസ് ധരിക്കുന്നത് വളരെ ഇഷ്ടമായിരുന്നു. എന്നാൽ വിവാഹിതരായ പെൺകുട്ടികൾ ജീൻസ് ധരിക്കരുതെന്നായിരുന്നു ആന്ദോളന്റെ വാദം. ഇതിന്റെ പേരിൽ പുഷ്പ ജീൻസ് ധരിക്കുന്നത് അദ്ദേഹം വിലക്കി. അതിനാൽ ജീൻസ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുള്ള തർക്കങ്ങൾ പതിവായിരുന്നു.
ഒരു ദിവസം ജീൻസ് ധരിച്ച് പുറത്തേക്ക് ഇറങ്ങിയതിന്റെ പേരിൽ വീണ്ടും പുഷ്പയുമായി തർക്കമുണ്ടായി. മദ്യപിച്ചിരുന്ന ആന്ദോളൻ പ്രകോപിതനായി പുറത്തേക്ക് ഇറങ്ങിയപ്പോൾ പരിസരത്തെ മുളങ്കാട്ടിലേക്ക് വീണ് പരിക്കേറ്റു. പിറ്റേന്ന് രാവിലെയായപ്പോഴേക്കും ആന്ദോളന്റെ ആരോഗ്യനില വഷളായി. വീട്ടുകാർ ചേർന്ന് ജമതാര ടൗണിലുള്ള ആശുപത്രിയിലെത്തിച്ചു. അവിടെ നിന്നും ഡോക്ടർമാരുടെ നിർദേശപ്രകാരം ധൻബാദിലുള്ള മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ആന്ദോളനെ മാറ്റി.
ജൂലൈ 12ന് ഭാര്യയുമായുള്ള തർക്കത്തിനിടെ മുളങ്കാട്ടിലേക്ക് വീണ് പരിക്കേറ്റ ആന്ദോളൻ നാല് ദിവസത്തിന് ശേഷം ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. ആന്ദോളന് പരിക്കേറ്റതിന് പിന്നിൽ പുഷ്പയാണെന്ന് ചൂണ്ടിക്കാട്ടി ഭർതൃവീട്ടുകാർ പോലീസിൽ പരാതി നൽകി. വീഴ്ചയിൽ സംഭവിച്ച പരിക്ക് മാത്രമല്ല ആന്ദോളന് സംഭവിച്ചതെന്നാണ് വീട്ടുകാരുടെ ആരോപണം. പുഷ്പ ഭർത്താവിനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചുവെന്ന് കുടുംബം ആരോപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് എത്തി പരിശോധന നടത്തിയ പോലീസ് പുഷ്പയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ ഭർത്താവിന്റെ മരണത്തിലുള്ള ഭാര്യയുടെ പങ്ക് വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.
Comments