തിരുവനന്തപുരം : മത്സരയോട്ടം നടത്തിയ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടമുണ്ടാകുന്നതും ആളുകൾ മരിക്കുന്നതുമെല്ലാം ഇന്ന് കേരളത്തിൽ സാധാരണ സംഭവങ്ങളായി മാറുകയാണ്. കേവലമൊരു മത്സരയോട്ടം എന്ന നിലയിൽ മാത്രം കാണാൻ കഴിയുന്ന അവസ്ഥയിലല്ല കാര്യങ്ങളെന്നാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. അപകടങ്ങളുണ്ടാകുന്നതിനപ്പുറം സമൂഹത്തെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുന്ന മറ്റ് ഗുരുതരമായ സംഭവങ്ങളും ഇതിനു പിന്നിലുണ്ടെന്നാണ് സൂചന. ഇത് വലിയ ആശങ്കകൾക്കാണ് വഴിയൊരുക്കുന്നത്.
യുവാക്കളിൽ മയക്ക് മരുന്നുപയോഗം കാര്യമായി വർദ്ധിച്ചു വരുന്നത് മനസ്സിലാക്കാൻ ദിനം പ്രതിയുള്ള വാർത്തകൾ മാത്രം ശ്രദ്ധിച്ചാൽ മതി. എം.ഡി.എം.എ പിടികൂടാത്ത ഒരു ദിവസവുമില്ല ഇന്ന് കേരളത്തിൽ. വലിയതോതിൽ കഞ്ചാവും മറ്റ് അനുബന്ധ മയക്ക് മരുന്നുകളും യുവ സമൂഹത്തിലേക്ക് പടർന്ന് കഴിഞ്ഞിരിക്കുന്നു. തൊട്ട് മുൻപുള്ള തലമുറ മദ്യപാനത്താൽ പ്രശ്നങ്ങൾ നേരിട്ടുവെങ്കിൽ പുതിയ തലമുറ അതിലും അപകടരമായ അവസ്ഥയിലേക്കാണ് പോകുന്നത്. ഡീ അഡിക്ഷൻ സെന്ററുകളിൽ എത്തുന്നതിൽ മയക്ക് മരുന്നിന് അടിമകളാകുന്നവരുടെ എണ്ണം കൂടി വരികയാണ്.
ഒരു കാലത്ത് സർക്കാരിന്റെ ബോധവത്കരണവും സമൂഹത്തിന്റെ ജാഗ്രതയും മൂലം നിയന്ത്രിച്ച് നിർത്താൻ കഴിഞ്ഞ എയ്ഡ്സ് എന്ന മഹാമാരിയും ഇതോടൊപ്പം പടരാൻ സാദ്ധ്യതയുണ്ടെന്ന ആശങ്കയും ഉയരുന്നുണ്ട്. മത്സരയോട്ടവും മയക്കു മരുന്നും ഒപ്പം ഗേൾ ഫ്രണ്ടിനെ വച്ചു മാറലും ഇന്ന് സാധാരണ സംഭവങ്ങളായി. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ് എയ്ഡ്സ് പകരുന്നത്. അത്രയുമില്ലെങ്കിലും മയക്ക് മരുന്നുപയോഗത്തിനുള്ള സിറിഞ്ച് വഴിയും ഇത് പകരാം. മയക്ക് മരുന്ന് ഉപയോഗം കൂടുന്നതിനൊപ്പം എയ്ഡ്സ് പകരുന്നതിന്റെ ആശങ്കയും ഇതു കൊണ്ടാണ് വർദ്ധിക്കുന്നത്.ലൈംഗിക അരാജകത്വവും മയക്ക് മരുന്നിന്റെ ഉപയോഗവും എയ്ഡ്സിന്റെ സാദ്ധ്യത വർദ്ധിപ്പിക്കുമെന്നതിൽ ആരോഗ്യ പ്രവർത്തകർക്കിടയിൽ എതിരഭിപ്രായമില്ല.
മയക്ക് മരുന്നുപയോഗവും അതിനൊപ്പം മറ്റുള്ളവർക്ക് അപകടമുണ്ടാക്കുന്ന മത്സരയോട്ടവും സ്പോട്സ് എന്ന നിലയിൽ ഇതിനെ സമീപിക്കുന്നവരെയാണ് ബാധിക്കുന്നത്. പലയിടങ്ങളിലും അപകടകരമായി മാറുന്ന മത്സരയോട്ടത്തിനെതിരെ ജനങ്ങൾ സംഘടിച്ചു കഴിഞ്ഞു. ഇതിനൊപ്പം അത്യാവശ്യമായി പൊതു സമൂഹം ഇടപെടേണ്ട ഒരു ഗുരുതര പ്രശ്നമാണ് വർദ്ധിച്ചു വരുന്ന മയക്കുമരുന്നുപയോഗം. സ്കൂൾ കുട്ടികളെ അടക്കം ഇത്തരക്കാർ ലക്ഷ്യമിടുന്നത് സമൂഹത്തിന്റെ ഭാവിയെത്തന്നെ അപകടപ്പെടുത്തുന്നതാണ്.
Comments