ന്യൂഡൽഹി: 200 കോടി കോവിഡ് വാക്സിൻ ഡോസ് എന്ന നേട്ടം കൈവരിക്കാൻ കഴിഞ്ഞതിൽ രാജ്യത്തെ പൗരന്മാർക്ക് കത്തെഴുതി നന്ദി അറിയിച്ച് പ്രധാനമന്ത്രി. അർപ്പണബോധത്തിന്റെയും സേവനത്തിന്റെയും ഉദാത്ത മാതൃകയായി ചരിത്രത്തിൽ സ്ഥാനം കരസ്ഥമാക്കിയ രാജ്യത്ത് അതിനു സഹായിച്ചവരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വാക്സിൻ എടുത്തവരുടെ സജീവ പങ്കാളിത്തത്തെ അഭിനന്ദിച്ച്, ഇന്ത്യ വീണ്ടും ചരിത്രം രചിച്ചെന്നും കത്തിൽ പറയുന്നു. രാജ്യത്തിന്റെ വാക്സിൻ യജ്ഞം 2021 ജനുവരി 16 ന് ആരംഭിച്ച് ചരിത്രം സൃഷ്ടിച്ചു. 2022 ജൂലൈ 17 ന് അടുത്ത നാഴികക്കല്ല് പിന്നിട്ടു. മഹാമാരി പ്രതിരോധത്തിൽ 200 കോടി വാക്സിൻ ഡോസ് എന്ന നേട്ടം കൈവരിച്ച ദിനം രാജ്യത്തിന്റെ അവിസ്മരണീയ ദിനമെന്നുമാണ് പ്രധാനമന്ത്രി കത്തിൽ പറയുന്നത്. കോവിൻ ലോഗിൻ ഐഡി ഉപയോഗിച്ച് കത്ത് ഡൗൺലോഡ് ചെയ്യാം.
നൂറ്റാണ്ടിൽ മാത്രം സംഭവിക്കുന്ന മഹാമാരിയിൽ ജീവൻ രക്ഷിക്കുക നിർണായകമായിരുന്നു.ജനങ്ങളെ സംരക്ഷിക്കുന്നതിലും മരണസംഖ്യ കുറയ്‌ക്കുന്നതിലും ആരോഗ്യ പ്രവർത്തകർ, മുൻനിര പോരാളികൾ തുടങ്ങിയവർ വഹിച്ച പങ്കിനെ കത്തിൽ പ്രശംസിക്കുന്നു. അത്യാവശ്യ സമയങ്ങളിൽ കർത്തവ്യത്തോടുള്ള അർപ്പണബോധത്തിന്റെ ഉദാഹരണമണ് ഈ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2021 ജനുവരി 16 ന് ആരംഭിച്ച വാക്‌സിൻ യജ്ഞത്തിന്റെ ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കാണ് വാക്‌സിൻ നൽകിയത്. തുടർന്ന് 2021 ഫെബ്രുവരി 2 മുതൽ മുൻനിര പോരാളികൾക്കും വാക്‌സിൻ ലഭ്യമാക്കി. 45 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ രണ്ടാംഘട്ട വാക്‌സിൻ 2021 മാർച്ച് 1 മുതൽ നൽകിയിരുന്നു. 45 ന് താഴെ ഉള്ള എല്ലാവർക്കും 2021 ഏപ്രിൽ 1 മുതലും കൗമാരക്കാർക്ക് ജനുവരി 3 മുതലും വാക്‌സിൻ നൽകി തുടങ്ങിയിരുന്നു. 200 കോടി വാക്‌സിൻ രാജ്യത്തെ പൗരന്മാർക്ക് ലഭ്യമാക്കിയപ്പോൾ 50 രാജ്യങ്ങളിലായി 23 കോടിയോളം വാക്‌സിൻ കയറ്റുമതി ചെയ്തു.
Comments