ന്യൂഡൽഹി: രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത കർണാടകയിലെ ധർമസ്ഥല ക്ഷേത്രത്തിന്റെ ഭരണാധികാരി ഡി. വീരേന്ദ്ര ഹെഗ്‌ഡെ സത്യപ്രതിജ്ഞ ചെയ്തു. കർണാടകയുടെ തീരദേശ മേഖലയിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വമാണ് അദ്ദേഹം.
ദക്ഷിണ കന്നട ജില്ലയിലെ പ്രശസ്തമായ ധർമസ്ഥല മഞ്ജുനാഥ സ്വാമി ക്ഷേത്രത്തിന്റെ രക്ഷാധികാരിയാണ് 73 കാരനായ ഹെഗ്‌ഡെ. അദ്ദേഹത്തിന്റെ സാമൂഹിക സേവന മേഖലയിലെ സംഭാവനകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്ര സന്ദർശന വേളയിൽ പ്രശംസിച്ചിരുന്നു. അഞ്ച് ദശാബ്ദകാലമായി വികസന മേഖലയിലും സജീവമാണ്. ഗ്രാമവികസനത്തിനും സ്വയം തൊഴിലിനുമായി വിവിധ പദ്ധതികളാണ് ആരംഭിച്ചത്. ശ്രീ ക്ഷേത്ര ധർമസ്ഥല റൂറൽ ഡെവലപ്‌മെന്റ് പ്രോജക്ട് ഇത്തരത്തിൽ വികസനം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയായിരുന്നു. 49 ലക്ഷത്തോളം പേരാണ് പദ്ധതിയിൽ അംഗങ്ങളായത്. 1972 മുതൽ പ്രതിവർഷം സമൂഹ വിവാഹങ്ങളും നടത്തുന്നു. 10,000 ത്തിലധികം ദമ്പതികളാണ് പദ്ധതി പ്രകാരം വിവാഹിതരായത്. കലാ മേഖലയിലും സംഭാവനകൾ നൽകിയിട്ടുണ്ട്. യക്ഷഗാനങ്ങളായിരുന്നു എഴുത്തുകളിൽ മിക്കവയും. കലാസ്‌നേഹിയായ അദ്ദേഹം പ്രതിമാസ വാരികയായ മഞ്ജുവാണി പ്രസിദ്ധീകരിക്കുന്നു. പുരാവസ്തു ശേഖരണത്തിനായി മഞ്ജുഷ എന്ന മ്യൂസിയവും ആരംഭിച്ചു.
രാജ്യം 2015 ൽ പത്മവിഭൂഷൺ നൽകി ആദരിച്ചു. കർണാടക സർക്കാരിന്റെ പരമോന്നത ബഹുമതിയായ കർണാടക രത്‌ന അവാർഡ് 2009 ൽ നൽകുകയും ചെയ്തു.
രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രമുഖരിൽ സംഗീത സംവിധായകൻ ഇളയരാജ, കായികതാരം പിടി ഉഷ, തിരക്കഥാകൃത്ത് വി. വിജയേന്ദ്ര പ്രസാദ് എന്നിവരുമുൾപ്പെടുന്നു. 2021 സെപ്തംബർ 13 മുൻ കേന്ദ്രമന്ത്രി ഓസ്‌കാർ ഫെർണാണ്ടസിന്റെ നിര്യാണത്തിനു ശേഷം കർണാടകയിലെ തീരദേശ മേഖലയിൽ നിന്ന് രാജ്യസഭയിലെത്തുന്ന പ്രതിനിധിയാണ് ഹെഗ്‌ഡെ.
Comments