ഗുവാഹട്ടി: ഗതാഗത മേഖലയിൽ പുത്തൻ മാറ്റവുമായി അസം സർക്കാർ. ഓഫീസുകൾ കയറി ഇറങ്ങാതെ ഓൺലൈൻ സംവിധാനം വഴി വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും ഡ്രൈവിംഗ് ലൈസൻസും ഇനി മുതൽ ലഭ്യമാകും. ചിപ്പ് നിർമിത സ്മാർട്ട് കാർഡുകൾക്ക് പകരം ക്യൂആർ കോഡ് അടിസ്ഥാനമാക്കിയ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകളും ലൈസൻസ് കാർഡുകളുമായിരിക്കും ലഭ്യമാക്കുക എന്ന് ഗതാഗത സെക്രട്ടറി ആദിൽ ഖാൻ വ്യക്തമാക്കി. കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ വിജ്ഞാപന പ്രകാരമാണ് ഇത്തരത്തിൽ മാറ്റങ്ങൾക്ക് അസം സർക്കാർ ഒരുങ്ങുന്നത്.
ക്യൂആർ കോഡ് അധിഷ്ടിത സ്മാർട്ട് കാർഡ് വഴി മൊബൈൽ ഫോൺ വഴി ഉദ്യോഗസ്ഥർ, നിയമ നിർവഹണ ഏജൻസികൾ തുടങ്ങിയവർക്ക് യഥാർത്ഥ കാർഡു ഉടമ തന്നെയാണോയെന്ന് ഉറപ്പുവരുത്താൻ കഴിയും. വ്യജ കാർഡുകളുടെ നിർമാണവും ഉപയോഗവും ഇതുവഴി തടയാൻ കഴിയും.
ഡീലർ പോയിന്റുകളിൽ ആർസി വിതരണം ചെയ്യുന്നതും വിദൂര കേന്ദ്രീകൃത സ്ഥലങ്ങളിലൂടെയുള്ള ഡ്രൈവിംഗ് ലൈസൻസുകളും ഇടനിലക്കാരുടെ പങ്ക് ഇല്ലാതാക്കാനും ഇതു വഴി കഴിയുമെന്ന് ഗതാഗത സെക്രട്ടറി വ്യക്തമാക്കി.
ഗതാഗത ഓഫീസുകളിലെ തിരക്ക് കുറയ്‌ക്കാൻ പുതിയ സംവിധാനം വഴി കഴിയും. പേപ്പറുകളും ബില്ലുകളും അടയ്‌ക്കുന്നതിനായി ഓഫീസിൽ പോയി സമയം കളയേണ്ടതില്ല. പ്രത്യേക പാറ്റേണിൽ നിർമിതമായ ക്യൂആർ കോഡ് സ്‌കാൻ ചെയ്ത് ബില്ലുകളും മറ്റും അടയ്‌ക്കാം. പുതിയ ലൈസൻസ് ലഭിക്കുന്നതിന് ഇനി മുതൽ ഡിടിഒ ഓഫീസുകൾ വഴി രേഖകളുടെ പ്രിന്റുകൾ 3 മുതൽ 5 ദിവസത്തിനുള്ളിൽ തപാൽ വഴി ലഭിക്കുമെന്നും അറിയിച്ചു. ഇതുവഴി സുതാര്യത ഉറപ്പുവരുത്താൻ സാധിക്കും.
Comments