തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ആരോപണം ശരിവെച്ച് മുൻ മന്ത്രി കെടി ജലീൽ. മാധ്യമം പത്രത്തിനെതിരെ യുഎഇ സർക്കാരിന് കത്തി നൽകിയെന്ന് ജലീൽ സമ്മതിച്ചു. അതേസമയം താൻ കത്ത് നൽകിയത് യുഎഇ ഭരണാധികാരിക്കല്ലെന്നും സ്വന്തം നിലയിൽ അബ്ദുൾ ജലീൽ എന്ന പേരിൽ കോൺസുൽ ജനറലിനാണ് കത്തയച്ചതെന്നും മുൻ മന്ത്രി വ്യക്തമാക്കി.
കൊറോണ ബാധിച്ച് ഗൾഫിൽ ഒരുപാട് പേർ മരിച്ചതായി വാർത്ത പ്രസിദ്ധീകരിച്ച് കണ്ടപ്പോൾ കോൺസുൽ ജനറലിന്റെ പിഎ ആയിരുന്ന സ്വപ്ന സുരേഷിനോടും കോൺസുൽ ജനറലിനോടും വാർത്തയെക്കുറിച്ച് ചോദിച്ചു. വാർത്തയുടെ നിജസ്ഥിതി അറിയാൻ ശ്രമിച്ചു. പത്രത്തിൽ കൊറോണ റിപ്പോർട്ട് ചെയ്തതിലെ പ്രശ്നങ്ങളാണ് ചൂണ്ടിക്കാണിച്ചത്. ഉചിതമായ നടപടിയെടുക്കാനും ആവശ്യപ്പെട്ടു. ഇതെല്ലാം സ്വകാര്യ മെയിൽ ഐഡിയിൽ നിന്നാണ് ചെയ്തതെന്നും കെടി ജലീൽ പറഞ്ഞു.
യുഎഇ ഭരണാധികാരിക്ക് ഒന്നിന് വേണ്ടിയും കത്തയിച്ചിട്ടില്ല. ഗൾഫിലോ നാട്ടിലോ ബിസിനസില്ല. പണ്ട് യൂത്ത് ലീഗ് ഭാരവാഹിയായിരിക്കെ ഒരു ട്രാവൽ ഏജൻസി നടത്തിയിരുന്നു. അതല്ലാതെ മറ്റൊരു ബിസിനസിലും ഒരിടത്തും പങ്കില്ല. നികുതി അടയ്ക്കാത്ത പൈസ കൈവശമില്ലെന്നും കെ ടി ജലീൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
Comments