ശരീരം മുഴുവൻ ടാറ്റൂ ചെയ്ത് നടക്കുന്ന ആന്റണി ലോഫ്രെഡോ എന്ന മനുഷ്യനെ എല്ലാവർക്കുമറിയാം. അന്യഗ്രഹ ജീവിയെ പോലെ ആകണം തന്റെ രൂപമെന്ന് ആഗ്രഹിച്ച് അതിനായി ശരീരത്തെ മുഴുവൻ രൂപമാറ്റം വരുത്തിയ വ്യക്തിയാണ് അദ്ദേഹം. ഒറ്റ നോട്ടത്തിൽ ആരും പേടിച്ചുപോകുന്ന രൂപത്തിലേക്ക് ശസ്ത്രക്രിയയിലൂടെ മാറിയ ആന്റണി, ‘ബ്ലാക്ക് ഏലിയൻ‘ എന്നാണ് അറിയപ്പെടുന്നത് തന്നെ. ഇപ്പോഴിതാ ഒരു പരാതി പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം.
തന്റെ രൂപമാറ്റം മൂലം ആരും തനിക്ക് ജോലിയൊന്നും നൽകുന്നില്ലെന്നാണ് ആന്റണിയുടെ പരാതി. ആരും തന്നെ സാധാരണക്കാരനായി കണക്കാക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. ദയവായി എല്ലാവരും ഒരു ‘നോർമൽ’ മനുഷ്യനായി തന്നെ കാണണമെന്നാണ് 34-കാരനായ ആന്റണിയുടെ അഭ്യർത്ഥന. പലരും തന്നെ കാണുമ്പോൾ ബഹളം വെക്കുകയും ഓടിപോവുകയും ചെയ്യുന്നു. ഒരു മനുഷ്യനാണ് താനുമെന്ന് ഓർക്കണം. പക്ഷെ എല്ലാവരുടെയും വിചാരം തനിക്ക് പ്രാന്താണെന്നാണ് എന്നും ആന്റണി വിശദീകരിച്ചു.
ഇൻസ്റ്റഗ്രാമിൽ 1.2 ദശലക്ഷം ഫോളോവേഴ്‌സ് ഉള്ളയാളാണ് ആന്റണി. നിരവധി ആരാധകരും ആന്റണിക്കുണ്ട്. കൃഷ്ണമണി ഉൾപ്പെടെയുള്ള ശരീരഭാഗങ്ങൾ ടാറ്റൂ ചെയ്ത നാവിനെ രണ്ടായി പിളർത്തുകയും മൂക്കിന്റെ അഗ്രം മുറിച്ചു കളയുകയും ചെയ്തിട്ടുണ്ട്. മേൽചുണ്ടിന്റെ ഒരു ഭാഗവും കീഴ്ചുണ്ടിന്റെ അടിവശവും എടുത്തുകളഞ്ഞു. തലയിൽ മുഴകളും കുഴികളും ഉണ്ടാക്കി. കൈകളിലെ രണ്ട് വിരലുകൾ കൂടി ചെത്തിക്കളഞ്ഞ ഒറ്റനോട്ടത്തിൽ ഒരു അന്യഗ്രഹ ജീവിയെ പോലെ തന്നെയാണ് എന്നതാണ് വാസ്തവം. അതിനിടെയാണ് ആളുകൾ തന്നെ കാണുമ്പോൾ സാധാരണക്കാരനായി കാണുന്നില്ലെന്ന പരാതിയുമായി ആന്റണി രംഗത്തെത്തിയിരിക്കുന്നത്.
Comments