തിരുവനന്തപുരം: 68ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയ കലാകാരന്മാരെ അഭിനന്ദിച്ച് നടൻ ഉണ്ണി മുകുന്ദൻ. ദേശീയ പുരസ്കാരം നേടിയ എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. പുരസ്കാര ജേതാക്കളായ മലയാളികളുടെ ചിത്രങ്ങളും താരം പങ്കു വെച്ചു.
ആറ് മലയാളികളാണ് ഇത്തവണ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾക്ക് അർഹരായത്. മികച്ച നടിയായി തമിഴ് ചിത്രം സൂരറൈ പോട്രിലെ അഭിനയത്തിന് അപർണ ബാലമുരളി തിരഞ്ഞെടുക്കപ്പെട്ടു. അയ്യപ്പനും കോശിയും എന്ന ചിത്രം സംവിധാനം ചെയ്ത സച്ചിയാണ് മികച്ച സംവിധായകൻ. ചിത്രത്തിലെ അഭിനയത്തിന് ബിജു മേനോൻ മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗായികയായി നഞ്ചിയമ്മയും സംഘട്ടന സംവിധായകനായി മാഫിയ ശശിയും തിരഞ്ഞെടുക്കപ്പെട്ടു. അയ്യപ്പനും കോശിയുമാണ് ഇരുവരെയും പുരസ്കാരത്തിന് അർഹരാക്കിയ ചിത്രം. മികച്ച മലയാള ചിത്രമായി തിങ്കളാഴ്ച നിശ്ചയം തിരഞ്ഞെടുക്കപ്പെട്ടു.
സൂര്യയും അജയ് ദേവഗണുമാണ് മികച്ച നടൻമാർ. താനാജി എന്ന ചിത്രത്തിലെ അഭിനയമാണ് അജയ് ദേവ്ഗണിന് ദേശീയ പുരസ്കാരം നേടിക്കൊടുത്തത്. സൂരറൈ പോട്രാണ് മികച്ച ചിത്രം. നോൺ ഫീച്ചർ സിനിമാ വിഭാഗത്തിൽ മികച്ച ഛായാഗ്രഹണത്തിനുളള പുരസ്‌കാരം നിഖിൽ എസ് പ്രവീണിന് ലഭിച്ചു ( ശബ്ദിക്കുന്ന കലപ്പ). നന്ദന്റെ ഡ്രീമിംഗ് ഓഫ് വേഡ്‌സാണ് മികച്ച വിദ്യാഭ്യാസ ചിത്രം. സിനിമാ രംഗത്തെ മികച്ച പുസ്തകങ്ങളിൽ അനൂപ് രാമകൃഷ്ണന്റെ ‘എം.ടി അനുഭവങ്ങളുടെ കഥ’ ജൂറിയുടെ പ്രത്യേക പരാമർശം നേടി.
Comments