പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണ സംഘം. ഒൻപത് പേർക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. സംഭവ ശേഷം ഒളിവിൽ പോയ ഇവരെക്കുറിച്ച് പോലീസ് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല.
പട്ടാമ്പി സ്വദേശി അഷറഫ്, ഞാങ്ങാട്ടിരി സ്വദേശി അബ്ദുൾ റഷീദ്, തൃത്താല സ്വദേശി അൻസാർ, കൊണ്ടൂർക്കര സ്വദേശി മുഹമ്മദ് ഹക്കീം, കൽപ്പാത്തി സ്വദേശി ജംഷീർ, നൂറണി സ്വദേശി നൗഷാദ് എച്ച്, ശംഖുവാരമേട് സ്വദേശി കാജാ ഹുസൈൻ, നൂറണി സ്വദേശി ഇബ്രാഹിം, കീഴായൂർ സ്വദേശി സഹീർ എന്നിവർക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കേസിലെ പ്രധാന പ്രതിയാണ് റഷീദ്. പാലക്കാട് ടൗൺ സൗത്ത് പോലീസിനാണ് കേസ് അന്വേഷണത്തിന്റെ ചുമതല.
കേസിൽ ആകെ 26 പ്രതികളാണ് ഉള്ളത്. ഇതിൽ 17 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആസൂത്രണത്തിലും ഗൂഢാലോചനയിലും പങ്കെടുത്തവരാണ് ഇവരിൽ ഏറെയും. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളെ പിടികൂടാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കേസിൽ കഴിഞ്ഞ ആഴ്ച അന്വേഷണ സംഘം
1607 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരുന്നു.
2022 ഏപ്രിൽ 16നാണ് ശ്രീനിവാസിനെ പാലക്കാട് മേലാ മുറിയിലെ കടയിൽ കയറി ഒരു സംഘം പോപ്പുലർ ഫ്രണ്ട് ഭീകരർ അതി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ഇരു ചക്രവാഹനത്തിലെത്തിയ ആറംഗ സംഘം ശ്രീനിവാസിനെ വെട്ടിവീഴ്‌ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Comments