ന്യൂഡൽഹി: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു നയിക്കുന്ന തെലങ്കാന രാഷ്‌ട്രീയ സമിതി പാർട്ടിയിൽ നിന്നും (ടി.ആർ.എസ്) രാമചന്ദ്രു തേജവത് പടിയിറങ്ങുന്നു. ഡൽഹിയിലെ സംസ്ഥാനത്തിന്റെ മുൻ പ്രത്യേക പ്രതിനിധിയും പാർട്ടി അംഗവുമായ അദ്ദേഹം രാജിവച്ചതായി വ്യക്തമാക്കി. പാർട്ടിയിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് രാജിയിലേക്ക് നയിച്ചത്.
സംസ്ഥാന സർക്കാരിന്റെയും പാർട്ടിയുടെയും പല തീരുമാനങ്ങളും അദ്ദേഹത്തെ അസ്വസ്തനാക്കിയിരുന്നതായി മുഖ്യമന്ത്രി കെസിആറിന് അയച്ച കത്തിൽ വ്യക്തമാക്കുന്നു. പാർട്ടിയുടെ പല തീരുമാനങ്ങളും അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ തേജ്വത് വ്യക്തമാക്കി.
ന്യൂഡൽഹിയിലെ തെലങ്കാന സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധി എന്ന നിലയിൽ മികവ് തെളിയ്‌ക്കാനായെന്ന് അദ്ദേഹം പറഞ്ഞു. കാലേശ്വരത്തെ മഴവെള്ള ഡ്രെയിനേജ് പദ്ധതി, 151 കിലോമീറ്റർ സെക്കന്തരാബാദ്- കരീംനഗർ റെയിൽവേ, 3100 കിലോമീറ്റർ വരുന്ന ദേശീയപാത വികസനം, ഭദ്രാധി പവർ പ്രോജക്ട് തുടങ്ങിയ അടിസ്ഥാന വികസന പ്രവർത്തനങ്ങളിൽ സുപ്രധാന പങ്ക് വഹിച്ചയാളാണ് രാമചന്ദ്രു തേജ്വത്. അദ്ദേഹത്തിന് സംസ്ഥാനത്തിന്റെ പുരോഗതിയ്‌ക്കായി നിരവധി പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയുമായിരുന്നിട്ടും സർക്കാരും പാർട്ടിയും അത് ഉപയോഗപ്പെടുത്താൻ തയ്യാറായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന ദ്രൗപദി മുർമുവിനെ പിന്തുണയ്‌ക്കാതിരുന്നതും അദ്ദേഹത്തിനെ നിരാശനാക്കി.കെസിആറിനെ പോലുള്ളൊരു ഉയർന്ന പദവിയിലുള്ള വ്യക്തിയ്‌ക്ക് രാഷ്‌ട്രീയം നോക്കാതെ തീരുമാനമെടുക്കാമായിരുന്നു എന്നും കത്തിൽ പറയുന്നു. പാർട്ടിയിൽ നിന്ന് പിന്മാറാനും പ്രഥമിക അംഗത്വങ്ങളിൽ നിന്ന് രാജിവെയ്‌ക്കാൻ തീരുമാനമെടുക്കുന്നതായും പറഞ്ഞു.
രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ വിജയിച്ച ദ്രൗപദി മുർമുവിനെതിരെ വലിയ തോൽവിയാണ് പ്രതിപക്ഷ സ്ഥാനാർത്ഥിയായിരുന്ന യശ്വന്ത് സിൻഹ ഏറ്റുവാങ്ങിയത്. സിൻഹയെ ടിആർഎസ് പിന്തുണച്ചതും ശ്രദ്ധേയമാണ്. മുർമു 64 ശതമാനം വോട്ട് നേടിയപ്പോൾ സിൻഹയ്‌ക്ക് 36 ശതമാനം വോട്ടു മാത്രമാണ് നേടാനായത്.
Comments