ന്യൂഡൽഹി: രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ ദ്രൗപദി മുർമുവിന്റെ വിജയം 75-ാം സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന രാജ്യത്തിന് ചരിത്ര സംഭവമാണെന്ന് വിശേഷിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുന്നവർക്കും ഗോത്രവർഗത്തിന്റെ ശക്തീകരണത്തെ കുറിച്ചും സംസാരിക്കുന്നവർക്കുള്ള മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാക്കുകളിലൂടെയല്ല, ഇത്തരം പ്രവൃത്തികളിലൂടെയാണ് ശാക്തീകരണം നേടിയെടുക്കേണ്ടതെന്നും പറഞ്ഞു.
സാന്താൾ സമുദായത്തിൽ പെട്ട ഒരു വ്യക്തിയും പിന്നോക്കം നിൽക്കുന്ന പ്രദേശത്തു നിന്നും വന്ന് രാജ്യത്തിന്റെ ഉന്നത പദവിയിൽ എത്തി നിൽക്കുന്നത് ജനാധിപത്യത്തിന്റെ മഹാവിജയമെന്നാണ് നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്‌സിറ്റിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കാനെത്തിയ ഷാ വിശേഷിപ്പിച്ചത്.
ബിജെപി അധികാരത്തിലിരുന്നപ്പോൾ ഉന്നത സ്ഥാനത്തേയ്‌ക്ക് തിരഞ്ഞെടുക്കപ്പെട്ട മുൻ രാഷ്‌ട്രപതി എപിജെ അബ്ദുൾ കലാം, സ്ഥാനമൊഴിയുന്ന രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് എന്നിവരെ അദ്ദേഹം പ്രത്യേകമായി പരാമർശിച്ചു. രാജ്യത്തിന്റെ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുകയും ശാസ്ത്രരംഗത്ത് ഇന്ത്യ ആഗോള നിലവാരത്തിലെത്തിയതും അബ്ദുൾ കലാമിന്റെ കാലത്തായിരുന്നു. ദളിത് കുടുംബത്തിൽ നിന്നുമെത്തി രാജ്യത്തെ പ്രഥമ പൗരനായി മികച്ച സേവനം കാഴ്ചവെച്ച രാംനാഥ് കോവിന്ദിന്റെ പേര് അദ്ദേഹം പ്രത്യേകം പരാമർശിച്ചു.
Comments