കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് ശേഷം മലയാളികൾക്ക് സുപരിചിതനാണ് ഡോ.ജോ ജോസഫ്. തൃക്കാക്കര തിരഞ്ഞെടുപ്പിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയായിരുന്ന ഡോ.ജോ ജോസഫിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ് ഇപ്പോൾ വൈറലാവുകയാണ്. വര്‍ഷങ്ങളായി തന്റെ പരിചരണത്തിലുള്ള രോഗി ഐസിയുവില്‍ വെച്ച് തനിക്ക് വിപ്ലവാഭിവാദ്യം അർപ്പിച്ചുവെന്നാണ് ഡോക്ടറുടെ പോസ്റ്റ്.
ആൻജിയോപ്ലാസ്റ്റി കഴിഞ്ഞതാണെങ്കിലും ഹൃദ്രോഗസംബന്ധമായ അസ്വസ്ഥതകൾ അലട്ടിയിരുന്ന ഒരു രോഗിയാണ് തന്നെ കണ്ടതോടെ മുഷ്ടി ചുരുട്ടി അഭിവാദ്യം അർപ്പിച്ചതെന്ന് ഡോ.ജോ ജോസഫ് പറയുന്നു. അസ്വസ്ഥതകൾ രോഗിയെ ഇടക്കിടെ അലട്ടിയിരുന്നു. പക്ഷേ ഒരിക്കൽ പോലും നിരാശനായോ ദുഃഖിതനായോ താൻ അദ്ദേഹത്തെ കണ്ടിട്ടില്ല. കടുത്ത ശ്വാസംമുട്ടൽ മൂലമാണ് രോഗിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം തളർത്തിയതിനാൽ വെന്റിലേറ്ററിലേക്ക് ഇയാളെ മാറ്റി. ശരീരം പ്രതികരിക്കുന്നില്ല എന്ന തോന്നൽ വന്നതിനാൽ ഇടയ്‌ക്കിടയ്‌ക്ക് ഐ.സി.യുവിൽ പോയി രോഗിയെ നോക്കുമായിരുന്നുവെന്ന് ജോ ജോസഫ് പറയുന്നു.
ഒരു ദിവസം താൻ ഐ.സി.യുവിൽ കയറി സുഖ വിവരം അറിയാൻ പേര് വിളിച്ചപ്പോൾ രോഗി മുഖത്ത് നോക്കിയെന്ന് ഡോ.ജോ ജോസഫ് പറഞ്ഞു. താൻ ഡോക്ടർ ജോ ആണെന്നാണ് പറഞ്ഞതോടെ അദ്ദേഹം വലതുകൈ അൽപ്പം ഉയർത്തി, മുഷ്ടി ചുരുട്ടി, ചുണ്ടുകൾ പതുക്കെ അനക്കിക്കൊണ്ട് “ലാൽസലാം സഖാവെ ” എന്ന് തന്നോട് പറഞ്ഞുവെന്ന് ജോ ജോസഫ് ഫേയ്സ്ബുക്കിൽ കുറിച്ചു. “കുറച്ചു ദിവസം കൂടി പൊരുതുക സഖാവേ” എന്ന് താനും മറുപടി നൽകിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Comments