കൊൽക്കത്ത: സ്‌കൂൾ ടീച്ചർ നിയമന അഴിമതികേസിൽ അറസ്റ്റിലായ തൃണമൂൽ മന്ത്രിസഭയിലെ വാണിജ്യ മന്ത്രിയും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ പാർത്ഥ ചാറ്റർജിയെ വിദഗ്ധ പരിശോധനകൾക്കായി ഭൂവനേശ്വർ എയിംസിൽ എത്തിച്ചു. രോഗബാധിതനാണെന്ന് അഭിഭാഷകർ കോടതിയെ അറിയിച്ചതിന് തുടർന്നാണ് പരിശോധന. ആംബുലൻസിലാണ് പാർത്ഥ ചാറ്റർജിയെ എയിംസിലേക്ക് മാറ്റിയത്.
ഇഡി അറസ്റ്റിന് പിന്നാലെ നെഞ്ചുവേദനയെ തുടർന്ന് കൊൽക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു. സർക്കാർ ആശുപത്രിയിൽ ചികിത്സിക്കുന്നത് വഴി രാഷ്‌ട്രീയപരമായ സ്വാധീനങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് ഇഡി കോടതിയിൽ വ്യക്തമാക്കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ കൊൽക്കത്ത ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് ഭൂവനേശ്വർ എയിംസിലേക്ക് മാറ്റിയത്.
കാർഡിയോളജി, നേഫ്രോളജി, റെസ്പിറേറ്ററി, എൻഡോക്രെയ്‌നോളജി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്‌ദ്ധരാകും പരിശോധന നടത്തുക. കോടതി നിർദേശ പ്രകാരം പരിശോധനയുടെ വിശദ വിവരങ്ങൾ മന്ത്രിയുടെ ഒപ്പമുള്ള അന്വേഷണസംഘത്തിനു വൈകിട്ട് മൂന്നു മണിയോടെ റിപ്പോർട്ട് കൈമാറും. തുടർന്ന് നാലു മണിയ്‌ക്ക് കൊൽക്കത്ത പ്രത്യേക കോടതിയിൽ വെർച്വൽ രീതിയിൽ ചാറ്റർജിയെ ഹാജരാക്കുമെന്നും ജസ്റ്റിസ് ചൗധരി വ്യക്തമാക്കി.
പാർത്ഥ ചാറ്റർജി വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് നോൺ ടീച്ചിംഗ് സ്റ്റാഫ് (ഗ്രൂപ്പ് സി & ഡി), അസിസ്റ്റന്റ് ടീച്ചർ ,പ്രൈമറി സ്‌കൂൾ അധ്യാപകർ എന്നിവരുടെ റിക്രൂട്ട്‌മെന്റിലെ ക്രമക്കേടുകൾ നടന്നത്.കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. മന്ത്രിയുടെ അടുത്ത സുഹൃത്തും മുഖ്യ സഹായിയുമായ അർപിത മുഖർജിയെ ഇഡി കസ്റ്റഡിയിൽ എടുത്തിരുന്നു. അദ്ധ്യപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിൽ കേന്ദ്ര ഏജൻസി അർപിത മുഖർജിയുടെ വസതിയിൽ നിന്നും 20കോടി രൂപ കണ്ടെടുത്തതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്.തൃണമൂൽ കോൺഗ്രസ് പാർത്ഥ ചാറ്റർജി കുറ്റക്കാരനെന്ന് തെളിഞ്ഞാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും നീതിന്യായ വ്യവസ്ഥകളിൽ വിശ്വാസമുണ്ടെന്നും ടിഎംസി നേതാവും മന്ത്രിയുമായ ഫിർഹാദ് ഹക്കിം അറിയിച്ചു.
Comments