മുംബൈ: ബോളിവുഡ് താരം റണ്‍വീര്‍ സിംഗിന്റെ വൈറല്‍ നഗ്ന ഫോട്ടോഷൂട്ടിനെ ഹിജാബ് വിഷയവുമായി താരതമ്യം ചെയ്ത് സമാജ് വാദിപാര്‍ട്ടി നേതാവ് അബു അസിം ആസ്മി. രണ്‍വീറിന്റെ ഫോട്ടോഷൂട്ട് ആവിഷ്‌കാര സ്വാതന്ത്ര്യമെങ്കില്‍ ഹിജാബ് ധരിക്കുന്നതിനേയും അത്തരത്തില്‍ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു പാര്‍ട്ടി മഹാരാഷ്‌ട്ര ഘടകം അധ്യക്ഷനും എംഎല്‍എയുമായ അബു ആസ്മിയുടെ പ്രതികരണം.
നഗ്നതാ പ്രദര്‍ശനത്തിനെ ആവിഷ്‌കാര സ്വാതന്ത്ര്യം എന്നാണ് അവതരിക്കപ്പെടുന്നത്. സംസ്‌കാരത്തിന്റെ ഭാഗമായി ഒരു പെണ്‍കുട്ടി ഹിജാബ് ധരിച്ചാല്‍ അതിനെ അടിച്ചമര്‍ത്തലായും മത വിവേചനമായും മുദ്രകുത്തുന്നു. ഏത് തരത്തിലുള്ള സമൂഹമാണ് നമുക്ക് വേണ്ടത്. നഗ്ന ചിത്രങ്ങള്‍ പങ്കുവെക്കുന്നത് സ്വാതന്ത്യമെന്ന് പറയാമെങ്കില്‍ എന്തുകൊണ്ട് ഹിജാബ് ധരിക്കുന്നതിനേയും അത്തരത്തില്‍ കണ്ടുകൂടായെന്നും അബു ആസ്മി ട്വീറ്റ് ചെയ്തു.
പേപ്പര്‍ സിനിമാ മാഗസീന് വേണ്ടിയാണ് രണ്‍വീര്‍ സിംഗ് നഗ്നത പ്രദര്‍ശിച്ച് ഫോട്ടോഷൂട്ട് നടത്തിയത്. 1972ല്‍ കോസ്‌മോപൊളിറ്റന്‍ മാസികയ്‌ക്കായി ബര്‍ട്ട് റെയ്‌നോള്‍ഡ് ഇത്തരത്തില്‍ ഫോട്ടോഷൂട്ട് നടത്തിയിരുന്നു. അത് മാതൃകയാക്കിയായിരുന്നു രണ്‍വീറിന്റെ പരീക്ഷണം. ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനങ്ങളും അനുമോദനങ്ങളും ഏറ്റുവാങ്ങിയിരുന്നു.
കര്‍ണാടകയിലെ കോളേജുകളില്‍ മുഖം മറച്ചുകൊണ്ടുള്ള പര്‍ദ്ദകള്‍ ധരിച്ച് കൊണ്ട് വിദ്യാര്‍ത്ഥിനികള്‍ പരീക്ഷയ്‌ക്കെത്തിയതാണ് ഹിജാബ് വിവാദത്തിന് തുടക്കം കുറിച്ചത്. പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ വിഷയം ഏറ്റെടുത്തു. മത വിവേചനം കൂടാതെ എല്ലാ വിദ്യാര്‍ത്ഥിനികളും യൂണിഫോം ധരിക്കണമെന്ന് സമൂഹ മാധ്യമത്തില്‍ അഭിപ്രായപ്പെട്ട മംഗലാപുരം സ്വദേശി ഹര്‍ഷ എന്ന യുവാവിനെ ഭീകരവാദികള്‍ വധിച്ചതോടെ വിഷയം ദേശീയ ശ്രദ്ധ നേടുകയായിരുന്നു. 2022 മാര്‍ച്ച് 15 ന് കര്‍ണാടക ഹൈക്കോടതി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ചു.
Comments