ടോക്കിയോ: ജപ്പാനിലും മങ്കിപോക്സ് സ്ഥിരീകരിച്ചു. തലസ്ഥാനമായ ടോക്കിയോയിലെ മുപ്പത് വയസുള്ള വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂൺ അവസാനം ഇയാൾ യൂറോപ്പിലേക്ക് യാത്ര നടത്തിയിരുന്നു. ഇതാകാം രോഗവ്യാപനത്തിന് കാരണമെന്നുമാണ് പ്രാഥമിക നിഗമനം.
യൂറോപ്പ് യാത്രയ്ക്കിടെ ഇയാൾ അടുത്തിടപഴകിയിരുന്ന ഏതാനും പേർക്ക് പിന്നീട് മങ്കി പോക്സ് സ്ഥിരീകരിച്ചതായി വിവരം ലഭിച്ചിരുന്നു. ഈ മാസം പകുതിയോടെയാണ് ഇയാൾ മടങ്ങി ജപ്പാനിൽ എത്തിയതെന്നും ആരോഗ്യ വിഭാഗം അറിയിച്ചു. തളർച്ചയും ക്ഷീണവും പനിയും തലവേദനയുമായി ഇയാൾ ഇന്ന് ഡോക്ടറെ കാണാൻ എത്തുകയായിരുന്നു. ശരീരത്തിൽ ചെറുകുമിളകൾ പോലെ തടിച്ചു തുടങ്ങിയതോടെ രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ടോക്കിയോയിലെ ആശുപത്രിയിലാണ് രോഗിയെന്നും നിലവിൽ ഇയാളുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയില്ലെന്നും ആരോഗ്യ വിഭാഗം അറിയിച്ചു. രോഗം സംശയിക്കുന്നവർക്ക് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷൻസ് ഡിസീസിലോ പബ്ലിക് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടുകളിലോ പരിശോധനയ്ക്ക് വിധേയമാകാമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
രാജ്യത്ത് മങ്കി പോക്സ് പടർന്ന് പിടിക്കാനുള്ള സാധ്യത പരിശോധിക്കുന്നതിനും അവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും സർക്കാർ മുമ്പ് യോഗം വിളിച്ചിരുന്നു. രോഗവ്യാപനം തടയാൻ ദൗത്യ സംഘത്തെ നിയോഗിച്ചതായി ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി ചീഫ് ക്യാബിനറ്റ് സെക്രട്ടറി തകാഷി മുറാത പറഞ്ഞു.
എന്നാൽ രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതുൾപ്പെടെയുളള കാര്യങ്ങളിൽ തിടുക്കപ്പെട്ട് തീരുമാനമെടുക്കില്ലെന്നും ഡെപ്യൂട്ടി ചീഫ് ക്യാബിനറ്റ് സെക്രട്ടറി യോഷിഹികോ ഇസോസാകി വ്യക്തമാക്കി. ഇക്കാര്യത്തിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങളും സമൂഹവ്യാപനവും ഉൾപ്പെടെയുളള അഞ്ച് കാര്യങ്ങൾ പരിഗണിച്ചാകും തീരുമാനമെടുക്കുകയെന്നും യോഷിഹികോ വ്യക്തമാക്കി. രോഗവ്യാപനം തടയാൻ ദൗത്യസംഘത്തെ നിയോഗിക്കുകയും ചെയ്തു.
നിലവിലെ സാഹചര്യത്തിൽ യൂറോപ്യൻ മേഖല ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും അപകടസാധ്യത കൂടുതലാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം മുന്നറിയിപ്പ് നൽകി. മങ്കി പോക്സിനെ കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ചിരുന്നു.
Comments