കൊൽക്കത്ത : അദ്ധ്യാപക നിയമന കുംഭകോണക്കേസിലും കള്ളപ്പണം വെളുപ്പിക്കൽ കേസിലും പ്രതിയായ പശ്ചിമ ബംഗാൾ വ്യവസായ മന്ത്രി പാർത്ഥ ചാറ്റർജിയുടെ മന്ത്രിക്കസേര തെറിച്ചു. പാർത്ഥ ചാറ്റർജി അഴിമതിക്കേസിൽ കുടുങ്ങിയതോടെ മന്ത്രിയെ പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
വ്യവസായം, ഐടി, വാണിജ്യം, പാർലമെന്ററി കാര്യങ്ങൾ, പൊതു സംരംഭങ്ങൾ, വ്യാവസായിക പുനർനിർമ്മാണം തുടങ്ങിയ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു പാർത്ഥ ചാറ്റർജി. അദ്ദേഹത്തെ നീക്കിയതിന് പിന്നാലെ മമത ബാനർജി ഈ വകുപ്പുകൾ കൈകാര്യം ചെയ്യും.
അഴിമതിക്കേസിൽ പ്രതിയായ ചാറ്റർജിയെ പാർട്ടിയിലെയും മന്ത്രിസഭയിലെയും എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കണമെന്ന് തൃണമൂൽ നേതാക്കൾ ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു. ടിഎംസി ജനറൽ സെക്രട്ടറിയും വക്താവുമായ കുനാൽ ഘോഷ് കഴിഞ്ഞ ദിവസം ഈ ആവശ്യം ഉന്നയിച്ചു.
പാർത്ഥ ചാറ്റർജിയെ മന്ത്രിസഭയിൽ നിന്നും എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും ഉടൻ പുറത്താക്കണമെന്നും ഈ ആവശ്യം തെറ്റാണെന്ന് കണ്ടെത്തിയാൽ പാർട്ടിക്ക് തന്നെ എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യാമെന്നുമാണ് അദ്ദേഹം പറഞ്ഞത്. പ്രതിഷേധം കനത്തതോടെയാണ് മമത ബാനർജി നിർണായക യോഗം വിളിച്ചത്.
പാർത്ഥ ചാറ്റർജിയുടെ സഹായിയായ അർപ്പിത മുഖർജിയുടെ കൊൽക്കത്തയിലെ വസതിയിൽ ഇഡി നടത്തിയ പരിശോധനയിൽ 21.9 കോടി രൂപയും 56 ലക്ഷത്തിന്റെ വിദേശ കറൻസിയും ഒരു കോടി രൂപയുടെ ആഭരണങ്ങളും കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇരുവരെയും അറസ്റ്റ് ചെയ്തത്.
Comments