ജാക്ക്‌സൺ: മിസ്സിസ്സിപ്പിയിൽ അപകടകാരിയായ ബാക്ടീരിയയെ കണ്ടെത്തി ഗവേഷകർ. ബർക്കോൽഡേറിയ സ്യൂഡോമാലേയ് എന്ന അപൂർവ്വയിനം ബാക്ടീരിയ ആണിതെന്നും മിസ്സിസ്സിപ്പിയുടെ ഗൾഫ് തീരമേഖലയിലെ മണ്ണിലാണ് ഇത് കണ്ടെത്തിയതെന്നും യുഎസ് ഗവേഷകർ വ്യക്തമാക്കി. യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ മിസ്സിസ്സിപ്പി മേഖലയിലെ ജനങ്ങളോട് ജാഗ്രത പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്. മണ്ണുമായോ ചെളി വെള്ളമായോ നേരിട്ട് സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.
പൂന്തോട്ടം പരിപാലിക്കുക, മറ്റ് കാർഷിക ജോലികളിൽ ഏർപ്പെടുക എന്നിവയെല്ലാം ബാക്ടീരിയ പിടിപെടാനുള്ള സാധ്യത വർധിപ്പിക്കുന്നു. അതിനാൽ മണ്ണുമായി നേരിട്ട് ഇടപഴകേണ്ടി വരുമ്പോൾ അത്യധികം ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.
ഈ ബാക്ടീരിയ മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാൽ അതിഭീകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നാണ് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്. ഈ ബാക്ടീരിയയാണ് മെലിയോയ്‌ഡോസിസ് എന്ന രോഗം ഉണ്ടാക്കുന്നത്. ആരോഗ്യമുള്ളവരുടെ ശരീരത്തിലാണ് ബാക്ടീരിയ പ്രവേശിച്ചതെങ്കിൽ ആന്റിബയോട്ടിക്‌സ് ഉപയോഗിച്ച് രോഗം ഭേദമാക്കാൻ കഴിഞ്ഞേക്കും. എന്നാൽ വൃക്ക തകരാറുകളോ പ്രമേഹമോ ഉള്ളവർക്ക് രോഗം ബാധിച്ചാൽ സുഖപ്രാപ്തി പ്രയാസമേറിയതാണ്. പനി, സന്ധി വേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങൾക്കും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുമാണ് രോഗത്തിന്റെ ലക്ഷണം.
യുഎസിൽ നേരത്തെ ഇത്തരം ബാക്ടീരിയകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇറക്കുമതി ചെയ്ത ഉൽപ്പന്നങ്ങളിൽ നിന്നാകാം ഈ ബാക്ടീരിയ വ്യാപിക്കുന്നതെന്നാണ് കരുതുന്നത്. 2021-ൽ യുഎസിലെ നാല് സംസ്ഥാനങ്ങളിലായി നാല് കേസുകളാണ് മെലിയോയ്‌ഡോസിസ് ബാധിച്ചതായി റിപ്പോർട്ട് ചെയ്തത്. ഇറക്കുമതി ചെയ്ത ഒരു പ്രത്യേക തരം സ്‌പ്രേയിലൂടെയാണ് ബാക്ടീരിയ പിടിപെട്ടതെന്ന് കണ്ടെത്തിയിരുന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പ് മിസ്സിസ്സിപ്പിയിൽ പരസ്പര ബന്ധമില്ലാത്ത രണ്ട് പേർക്കും രോഗം കണ്ടെത്തി. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് മെലിയോയ്‌ഡോസിസ് പകരാനുള്ള സാധ്യതയില്ലെന്നാണ് കണ്ടെത്തൽ.
Comments