ഇടുക്കി: ഇടുക്കിയിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എം.ബി.ബി.എസിന് 100 സീറ്റിനുള്ള അനുമതി ലഭിച്ചെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ദേശീയ മെഡിക്കൽ കൗൺസിൽ (എൻ.എം.സി) ആണ് അനുമതി നൽകിയത്. നിലമ്പൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മന്ത്രി വീണാ ജോർജ്ജ് ഇക്കാര്യം അറിയിച്ചത്.
മലയോര മേഖലയായ ഇടുക്കിയുടെ ആരോഗ്യരംഗത്ത് വലിയ നേട്ടങ്ങൾക്ക് സഹായകമാകുന്ന പ്രഖ്യാപനമാണിതെന്ന് മന്ത്രി പറഞ്ഞു. മറ്റ് മെഡിക്കൽ കോളേജുകൾ പോലെ ഇടുക്കി മെഡിക്കൽ കോളേജിനെയും ഉന്നത നിലവാരത്തിൽ എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. നടപടിക്രമങ്ങൾ അതിവേഗം പൂർത്തിയാക്കി പുതിയ സീറ്റുകളിലേക്കുള്ള പ്രവേശനം ഈ വർഷം തന്നെ നടത്തുമെന്നും മന്ത്രി അറിയിച്ചു.
ഇടുക്കിയിൽ മെഡിക്കൽ കോളേജിന് അനുമതി ആവശ്യപ്പെട്ട് ഈ വർഷം തുടക്കത്തിലാണ് അപേക്ഷ നൽകിയത്. തുടർന്ന് ഫെബ്രുവരിയിൽ മെഡിക്കൽ കമ്മീഷൻ എത്തി പരിശോധനകൾ നടത്തുകയും പോരായ്മകൾ ചൂണ്ടിക്കാട്ടുകയും ചെയ്തു. ശേഷം ഇവ പരിഹരിച്ച് വീണ്ടും അപേക്ഷ സമർപ്പിച്ചതിന് പിന്നാലെയാണ് അനുമതി ലഭിച്ചത്.
അതേസമയം മഞ്ചേരി മെഡിക്കൽ കോളേജിന് പുതിയ സ്ഥലം അക്വയർ ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. അതിന്റെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കാസർകോട്, വയനാട്, കോന്നി എന്നിവിടങ്ങളിലെ മെഡിക്കൽ കോളേജുകളിലും അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
Comments