സിന്ധ്: പാകിസ്താനിലെ പുരുഷ മേധാവിത്വ സമൂഹത്തിൽ നിന്നും പോലീസ് സേനയിലെത്തുന്ന ആദ്യ ഹിന്ദു ന്യൂനപക്ഷ വനിതയായി 26 കാരി വാർത്തകളിൽ ഇടം നേടുന്നു. സിന്ധ് പ്രവിശ്യയിലെ ജാക്കോബാബാദ് മേഖല സ്വദേശി മനീഷ റോപേട്ട ഇനി സിന്ധ് പോലീസിൽ ഡപ്യൂട്ടി സൂപ്രണ്ടായി സേവനമനുഷ്ഠിക്കും.
സമൂഹത്തിൽ ഏറ്റവുമധികം അടിച്ചമർത്തപ്പെടുന്നതും നിരവധി കുറ്റകൃത്യങ്ങളിൽ ഇരയാകുന്നതും സ്ത്രീകളാണ്. സ്ത്രീകളെ സംരക്ഷിക്കാൻ സ്ത്രീകൾ ആവശ്യമാണെന്നുള്ള ചിന്തയാണ് പോലീസ് മേഖല തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചതെന്നും റോപേട്ട പറഞ്ഞു. ഉയർന്ന സാമ്പത്തിക സ്ഥിതിയും നിലവാരവുമുള്ള കുടുംബങ്ങളിലെ പെൺകുട്ടികൾ പോലീസും കോടതിയുമായി ബന്ധപ്പെടുന്നത് തെറ്റാണെന്ന തരത്തിലുള്ള ചിന്താഗതികൾ അവസാനിപ്പിക്കണമെന്നും വ്യക്തമാക്കി.
വിദ്യാഭ്യാസവും തൊഴിലും പിന്തുടരാൻ ആഗ്രഹിക്കുന്നവർ അദ്ധ്യാപനവും വൈദ്യമേഖലയും മാത്രം തിരഞ്ഞെടുത്താൽ മതിയെന്ന് കുട്ടിക്കാലത്ത് തന്നെ നിർദേശിച്ചിരുന്ന പുരുഷാധിപത്യസമ്പ്രദായത്തിന് ഇരകളായിരുന്നു റോപേട്ടയും സഹോദരങ്ങളും.നിശ്ചയദാർഢ്യത്തിന്റെയും ഇച്ഛാശക്തിയുടെയും ഉത്തമ ഉദാഹരണമാണ് മനീഷ റോപേട്ട.
എംബിബിഎസ് പ്രവേശന പരീക്ഷയിൽ വിജയിക്കാൻ കഴിയാതിരുന്നതാണ് ജീവിതത്തിൽ വഴിത്തിരിവായതെന്ന് മനീഷ റോപേട്ട വ്യക്തമാക്കി. ഫിസിക്കൽ തെറാപ്പിയിൽ ബിരുദ പഠനത്തിനൊപ്പമാണ് സിന്ധ് പബ്ലിക്ക് സർവീസ് കമ്മീഷൻ പരീക്ഷയ്‌ക്കുള്ള തയ്യാറെടുപ്പുകൾ നടത്തി. 468 പേർ എഴുതിയ പരീക്ഷയിൽ 16 സ്ഥാനം കരസ്ഥമാക്കിയാണ് അവർ വിജയം കൈവരിച്ചത്. സിന്ധ് പ്രവിശ്യയിലെ ജക്കോബബാദിലെ സാധാരണ കുടുംബത്തിലാണ് റോപേട്ടയുടെ ജനനം.സഹോദരൻ മെഡിക്കൽ മേഖലയിൽ പഠനം തുടരുന്നു.മറ്റ് മൂന്ന് സഹോദരിമാർ ഡോക്ടർമാരുമാണ്.
Comments